ലത മങ്കേഷ്കർ
പ്രശസ്തയായ ഒരു ഇന്ത്യൻ ചലച്ചിത്രപിന്നണിഗായികയായിരുന്നു ലത മങ്കേഷ്കർ (ഹിന്ദി: लता मंगेशकर, ജനനം സെപ്റ്റംബർ 28, 1929 - മരണം: ഫെബ്രുവരി 6, 2022)[6]. ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്നു ലത മങ്കേഷ്കർ. സംഗീതത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രശസ്ത ചലച്ചിത്രപിന്നണിഗായികയായ ആശാ ഭോസ്‌ലേ ഇളയ സഹോദരിയാണ്. അവാർഡുകൾപത്മഭൂഷൺ(1969), പത്മവിഭൂഷൺ(1999), ദാദാസാഹിബ് ഫാൽക്കെ അവാർഡ്(1989), ഭാരതരത്നം(2001), മൂന്ന് നാഷനൽ ഫിലിം അവാർഡുകൾ, 12 ബംഗാൾ ഫിലിം ജേർണലിസ്റ്റ് അസോസിയേഷൻ അവാർഡുകൾ എന്നിവ നേടിയിട്ടുണ്ട്. ജീവിതരേഖമറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ ആറുമക്കളിൽ മൂത്തയാളായി 1929 സെപ്റ്റംബർ 28-ന് ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിൽ ലത ജനിച്ചു. അമ്മ ശുദ്ധമാതി. ഹാർദ്ദികാർ എന്ന കുടുംബപ്പേര്, ദീനനാഥിന്റെ സ്വദേശമായിരുന്ന ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്കർ എന്നാക്കിയതാണ്. ലത മങ്കേഷ്കറിന്റെ ആദ്യനാമം ഹേമ എന്നായിരുന്നു. പിന്നീട്, ദീനനാഥിന്റെ ഭാവ്ബന്ധൻ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി , പേരു ലത എന്നാക്കിമാറ്റുകയാണുണ്ടായത്.[7] . ഈ ദമ്പതികളുടെ മൂത്ത പുത്രിയായിരുന്നു ലത, ഹൃദയ്നാഥ് മങ്കേഷ്കർ, ആശാ ഭോസ്‌ലേ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ് സഹോദരങ്ങൾ. പിതാവിൽനിന്നാണ് ലത, സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്, അഞ്ചാമത്തെ വയസ്സിൽ പിതാവിന്റെ സംഗീതനാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ലതക്ക് പതിമൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. കുടുംബം പോറ്റാൻവേണ്ടി ലത സിനിമയിൽ അഭിനയിക്കാൻ തുടങ്ങി. പിന്നീട് അഭിനയം വിട്ട് സംഗീതത്തിലൂടെ ലത വളർന്നു. 1942-ൽ കിടി ഹസാൽ എന്ന മറാത്തി ചിത്രത്തിൽ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്, എന്നാൽ ഈ ഗാനം സിനിമയിൽ നിന്നും നീക്കപ്പെടുകയായിരുന്നു. ആ വർഷം തന്നെ ലത, പാഹിലി മംഗള-ഗോർ എന്ന മറാത്തി ചിത്രത്തിൽ അഭിനയിക്കുകയും നടാലി ചൈത്രാചി നവാലായി എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943-ൽ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂ എന്നതാണ് ലതയുടെ ആദ്യ ഹിന്ദി ഗാനം.1948-ൽ ഷഹീദ് എന്ന ചിത്രത്തിനു വേണ്ടി പാടാനെത്തിയ ലതയെ ശബ്ദം നേർത്തതാണെന്ന് പറഞ്ഞ് നിർമ്മാതാവ് എസ്. മുഖർജി മടക്കി അയക്കുകയാണുണ്ടായത്. ബോംബെ ടാക്കീസിനുവേണ്ടി നസീർ അജ്‌മീറി സംവിധാനം ചെയ്ത മജ്‌ബൂർ (1948) എന്ന ചിത്രത്തിലെ ഗുലാം ഹൈദർ സംഗീതസംവിധാനം ചെയ്ത മേരാ ദിൽ തോഡാ എന്ന ഗാനമാണ് ലതാമങ്കേഷ്കറെ ഗായികയെന്ന നിലയിൽ ശ്രദ്ധേയയാക്കിയത്. ആ ശബ്ദമാണ് പിന്നീട് ഇന്ത്യ കീഴടക്കിയത്. 15 ഭാഷകളിലായി നാല്പതിനായിരത്തോളം സിനിമാഗാനങ്ങൾ ആലപിച്ചു. ലോകത്തിലേറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ലത മങ്കേഷ്കറുമുണ്ട്. ഹിന്ദിസിനിമാരംഗം ലതയും സഹോദരി ആഷഭോസ്ലെയും ഏതാണ്ട് പൂർണമായും കീഴടക്കി. 1948 മുതൽ ഏകദേശം അരനൂറ്റാണ്ടുകാലം ഇരുവരും ഹിന്ദി ചലച്ചിത്രഗാനരംഗത്തെ അവിഭാജ്യഘടകങ്ങളായിരുന്നു. ഹിന്ദി സിനിമയിലെ ഒട്ടുമിയ്ക്ക നടിമാരും ഇവരുടെ ശബ്ദങ്ങൾക്കനുസരിച്ച് ചുണ്ടനക്കിയിട്ടുണ്ട്. 1999 മുതൽ 2005 വരെ എൻ.ഡി.എ മുന്നണിയുടെ രാജ്യസഭാംഗമായും പ്രവർത്തിച്ചു. 2001-ൽ ഭാരതരത്നം ലഭിച്ചു. മരണംഏറെക്കാലം വാർദ്ധക്യസഹജവും അല്ലാത്തതുമായ രോഗങ്ങൾ അലട്ടിയിരുന്ന ലതയെ, കോവിഡ്-19 2022 ജനുവരി 11-ന് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യഘട്ടത്തിൽ ആരോഗ്യനിലയിൽ മികച്ച പുരോഗതി കൈവരിച്ച അവർ, പിന്നീട് അതീവഗുരുതരാവസ്ഥയിലാകുകയും, ഫെബ്രുവരി 6-ന് രാവിലെ എട്ടരയോടെ 92-ആം വയസ്സിൽ അന്തരിയ്ക്കുകയും ചെയ്തു. മൃതദേഹം അന്ന് വൈകീട്ട് പൂർണ ഔദ്യോഗിക ബഹുമതികളോടെ മുംബൈ ശിവാജി പാർക്കിൽ സംസ്കരിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തുടങ്ങി രാഷ്ട്രീയ-സാംസ്കാരികരംഗത്തെ നിരവധിപ്രമുഖരും സാധാരണക്കാരായ സംഗീതപ്രേമികളും അവർക്ക് അന്ത്യാഞ്ജലികൾ അർപ്പിച്ചു. ലതയുടെ ഏക മലയാളഗാനംരാമു കാര്യാട്ട് സംവിധാനം ചെയ്ത് 1974-ൽ റിലീസ് ചെയ്ത നെല്ല് എന്ന ചിത്രത്തിലെ "കദളി കൺകദളി ചെങ്കദളി പൂ വേണോ.." എന്ന് തുടങ്ങുന്ന ഗാനം[8] ലത മങ്കേഷ്കർ ആലപിച്ചതാണ്. വയലാർ രാമവർമ്മയുടെ വരികൾക്ക് സലിൽ ചൗധരി ഈണമിട്ടു. അവലംബം
|
Portal di Ensiklopedia Dunia