വിനായക ചതുർഥി
ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർഥി ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി. ഹിന്ദുക്കളുടെ പ്രധാന ആരാധനാമൂർത്തികളിലൊരാളായ ഗണപതിയുടെ ജന്മദിനമാണ് ഇതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമായിരുന്നു നേരത്തെ ഇത് ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിരുന്നത്. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിൽ പ്രധാന്യത്തോടെയാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്[അവലംബം ആവശ്യമാണ്]. ചില ക്ഷേത്രങ്ങളിൽ അന്നേദിവസം ആനയെ പൂജിക്കുകയും ആനയൂട്ട് നടത്തുകയും ചെയ്യുന്നു. കേരളത്തിലും മഹാരാഷ്ട്രയിലേതുപോലുള്ള ആചാരങ്ങൾ പതുക്കെ പ്രചാരത്തിലാകുന്നുണ്ട്. തമിഴ്നാട്, കർണ്ണാടകം, ആന്ധ്രാപ്രദേശ് അതുപോലെ തന്നെ ഉത്തരേന്ത്യയിലെല്ലാം വലിയ ഉത്സവമാണ് ഇത്. ഗണപതി വിഗ്രഹങ്ങൾ പ്രത്യേക അനുഷ്ഠാനങ്ങളോടെ പ്രതിഷ്ടിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഗണപതി പൂജക്കായി താമരയും കറുകപ്പുല്ലും വിശേഷവിധികളോടെ ഉപയോഗിക്കുന്ന ഈ ദിവസത്തിൽ മോദകം എന്ന മധുരപലഹാരം പ്രത്യേക പൂജകളോടെ തയ്യാർ ചെയ്തു ഗണപതിയ്ക്ക് മുൻപിൽ സമർപ്പിക്കുന്നു. മണ്ണു കൊണ്ടു നിർമ്മിച്ച ഗണേശ വിഗ്രഹങ്ങളാണ് സാധാരണ പൂജയ്ക്കിരുത്തുക. മറ്റ് പ്രകൃതി സൗഹൃദ വസ്തുക്കളും ഇത്തരം വിഗ്രഹ നിർമ്മാണത്തിനായി ഉപയോഗിക്കുന്നുണ്ട്. രാവിലെ പൂജയ്ക്ക് ശേഷം അതെ ദിവസം തന്നെ വൈകിട്ടോ അല്ലെങ്കിൽ മൂന്നാം ദിവസം, അഞ്ചാം ദിവസം, ഏഴാം ദിവസം ഒൻപതാം ദിവസം എന്നിങ്ങനെ ഈ വിഗ്രഹങ്ങൾ ജലത്തിൽ നിമജ്ജനം ചെയ്യപ്പെടുന്നു. പാട്ടും ഘോഷയാത്രകളുമൊക്കെയായി വലിയ ചടങ്ങുകളോടെയാണ് നിമജ്ജനം നടക്കപ്പെടുന്നത്. ഗണപതി വിഗ്രഹങ്ങൾ പുഴയിലോ, കടലിലോ ഒഴുക്കുന്നതോടെ ആഘോഷങ്ങൾ സമാപിക്കുന്നു. സങ്കടഹര ചതുർഥിമലയാള മാസത്തിലെ പൗർണമി കഴിഞ്ഞുള്ള നാലാമത്തെ തിഥിയാണ് സങ്കടഹര ചതുർഥി എന്നറിയപ്പെടുന്നത്. വിനായക ചതുർഥി പോലെ പ്രധാനമാണ് എല്ലാ മലയാളമാസത്തിലും വരുന്ന സങ്കടഹര ചതുർഥി. ഈ ദിനത്തിൽ വ്രതമനുഷ്ഠിച്ചു പ്രാർഥിച്ചാൽ ഭക്തന്റെ സർവദുരിതങ്ങളും തടസ്സങ്ങളും നീക്കി ആഗ്രഹസാഫല്യം നൽകി ഗണപതി ഭഗവാൻ അനുഗ്രഹിക്കും എന്നാണ് വിശ്വാസം. സാഹചര്യം നിമിത്തം വ്രതമനുഷ്ഠിക്കാൻ സാധിക്കാത്തവർ ഗണേശ പ്രതിഷ്ഠയുള്ള ക്ഷേത്രദർശനം നടത്തുന്നതും ഗണേശപ്രീതികരമായ സ്തോത്രങ്ങൾ ജപിക്കുന്നതും പുണ്യദായകമാണ്. കറുക, മുക്കുറ്റി എന്നിവ പറിച്ചു കഴുകി ഒരു ഇലക്കീറിൽ വച്ച് ഭഗവാന് സമർപ്പിക്കുന്നതും ഒരുരൂപാ നാണയം ഉഴിഞ്ഞു സമർപ്പിക്കുന്നതും ഉത്തമം. ഭവനത്തിൽ മോദകം അഥവാ കൊഴുക്കട്ട ഉണ്ടാക്കി ഭക്ഷണപ്രിയനായ ഗണേശനെ ധ്യാനിച്ച് അടുപ്പിൽ സമർപ്പിച്ച ശേഷം കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചിരുന്ന് കഴിക്കുന്നത് കുടുംബൈശ്യര്യ വർധനവിന് ഉത്തമമാണ് എന്നാണ് വിശ്വാസം. ഭഗവാന്റെ മുന്നിൽ തേങ്ങാ ഉടയ്ക്കുന്നതും ഏത്തമിടുന്നതും സർവ വിഘ്‌നങ്ങളും നീങ്ങാൻ സഹായകമാകും എന്നാണ് വിശ്വാസം. ഈ ദിനത്തിൽ കുടുബത്തിൽ ചെംഗണപതിഹോമം നടത്തുന്നത് സവിശേഷ ഫലദായകമാണ്. സ്ത്രീകൾ ചെയ്യുന്ന ഹോമം എന്ന പ്രത്യേകതയും ഇതിനുണ്ട്. രാവിലെ കുളിച്ച് ശുദ്ധിയോടെ അടുപ്പു കത്തിച്ച്, അതിൽ തേങ്ങാപ്പൂളും ശർക്കരയും അൽപം നെയ്യും ഗണപതിയെ ധ്യാനിച്ച് ഹോമിക്കുന്നതാണു ചടങ്ങ്. ഇന്നു മിക്ക വീടുകളിലും അടുപ്പു കത്തിക്കാത്തതിനാൽ ചകിരിത്തൊണ്ടിൽ തീ കത്തിച്ചു ചെംഗണപതി ഹോമം ചെയ്യാവുന്നതാണ്. നേദിക്കുമ്പോൾ ഗണേശന്റെ മൂലമന്ത്രമായ 'ഓം ഗം ഗണപതയേ നമഃ' ജപിക്കണം. ഇങ്ങനെ ചെയ്യുന്നതു കുടുംബത്തിൽ സർവവിഘ്നങ്ങളും നീങ്ങി ഐശ്വര്യം നിറയും എന്നാണു വിശ്വാസം. കേരളത്തിൽഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഗണപതി ക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു ക്ഷേത്ര ആചാരമാണ് വിനായക ചതുർത്ഥി. എന്നാൽ, ഗണപതി ക്ഷേത്രങ്ങളിൽ വളരെ പ്രധാന്യത്തോടെയാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്. ചിലക്ഷേത്രങ്ങളിൽ അന്നേദിവസം ആനയെ പൂജിക്കുകയും ആനയൂട്ട് നടത്താറും പതിവുണ്ട്. തിരുവനന്തപുരം ജില്ലയിലെ പഴവങ്ങാടി ക്ഷേത്രം, കൊല്ലം ജില്ലയിലെ കൊട്ടാരക്കര, കോട്ടയം ജില്ലയിലെ മള്ളിയൂർ മഹാഗണപതിക്ഷേത്രം, എറണാകുളം ഇടപ്പള്ളി കൊട്ടാരം ഗണപതി ക്ഷേത്രം, മലപ്പുറം ജില്ലയിലെ കോട്ടക്കൽ ഇന്ത്യനൂർ ഗണപതി ക്ഷേത്രം, വയനാട് ബത്തേരി മഹാഗണപതി ക്ഷേത്രം, കണ്ണൂർ ജില്ലയിലെ വേളം, കാസർഗോഡ് ജില്ലയിലെ മധൂർ അനന്തേശ്വര വിനായക ക്ഷേത്രം തുടങ്ങി കേരളത്തിലെ പേരുകേട്ട ഗണപതി ക്ഷേത്രങ്ങളിലെല്ലാം ഈ ദിവസം വിശേഷാൽ പൂജകളും വഴിപാടുകളുമുണ്ടാറുണ്ട്. ചിത്രശാല
ഇതും കാണുകകുറിപ്പുകൾഅവലംബംഗ്രന്ഥസൂചി
Ganesh Chaturthi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia