ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി 2002-ൽ പ്രദർശനത്തിനെത്തിയ ഹാസ്യപ്രധാനമായ മലയാളചലച്ചിത്രമാണ് മീശമാധവൻ[1]. രഞ്ജൻ പ്രമോദ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. നല്ല സാമ്പത്തിക വിജയം നേടിയ ഈ ചിത്രം ഇതേ പേരിൽ തമിഴിലും ദൊൻഗഡു എന്ന് പേരിൽ തെലുങ്കിലും പുനർനിർമ്മിക്കുകയുണ്ടായി. തമിഴിൽ കാർത്തിക്കും തെലുങ്കിൽ രവി തേജയുമാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. കാർത്തികയുടെ കന്നി വേഷമായിരുന്നു മീശമാധവൻനിലേത്. മൂവിക്ഷേത്രയുടെ ബാനറിൽ സുബൈർ, സുധീഷ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കലാസംഘം, കാസ്, വർണ്ണചിത്ര എന്നിവരാണ്.
കഥാസംഗ്രഹം
ചേക്ക് എന്ന ഗ്രാമത്തിൽ ചെറിയ മോഷണങ്ങളുമായി ജീവിക്കുന്ന കള്ളനാണ് മീശമാധവൻ. മാധവൻ ആരെയെങ്കിലും നോക്കി മീശ പിരിച്ചാൽ അന്ന് അവരുടെ വീട്ടിൽ കക്കാൻ കയറും, അങ്ങനെയാണ് മീശമാധവൻ എന്ന ഇരട്ടപ്പേര് മാധവനു കിട്ടിയത്. പോലീസ് കോൺസ്റ്റബിൾ അച്യുതൻ നമ്പൂതിരി, സുഗുണൻ, മോഷണം നിർത്തിയ കള്ളനായ പപ്പൻ എന്നിവരാണ് മാധവന്റെ പ്രധാന ചങ്ങാതിമാർ. മാധവന്റെ അച്ഛനെ ചതിച്ച് സ്വത്തുക്കൾ കൈക്കലാക്കിയ ഭഗീരഥൻ പിള്ളയാണ് മാധവന്റെ മുഖ്യശത്രു.
മാധവൻ ഭഗീരഥൻ പിള്ളയുടെ മകൾ രുക്മിണിയെ പ്രണയിക്കുന്നതോടെ പ്രശ്നങ്ങൾ തുടങ്ങുകയായി.പുതിയതായി ചാർജെടുത്ത എസ്.ഐ ഈച്ചൻ പാച്ചപ്പിയും ഭഗീരഥൻ പിള്ളയും ചേർന്ന് മാധവനെ കുടുക്കാൻ പല പദ്ധതികളും ആസൂത്രണം ചെയ്യുന്നു. ഭഗീരഥൻ പിള്ള മാധവന്റെ വീട് ജപ്തി ചെയ്യാനായി കേസ് കൊടുക്കുന്നു, മാധവന്റെ പെങ്ങളുടെ കല്യാണം മുടക്കുക എന്നെ ലക്ഷ്യവും അയാൾക്കുണ്ടായിരുന്നു. കേസിൽ നിന്നൊഴിവാക്കാൻ രുക്മിണിയെ ഉപേക്ഷിച്ചാൽ മതി എന്ന നിർദ്ദേശം മാധവൻ സ്വീകരിച്ചില്ല. ഈ സമയം മാധവന്റെ പെങ്ങളെ കല്യാണം കഴിക്കാൻ പോകുന്ന ആൾ മാധവനെ കോടതിയിൽ കെട്ടിവക്കേണ്ട തുക നൽകി സഹായിക്കുന്നു.
മാധവൻ കോടതിയിൽ തുക കെട്ടി വച്ചതിന്റെ തലേരാത്രി ചേക്കിലെ ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോകുന്നതോടെ കഥാഗതി മാറുന്നു. നാട്ടുകാർ മുഴുവൻ മാധവനാണ് കള്ളൻ എന്നുറപ്പിക്കുന്നു. മാധവൻ പപ്പന്റെ സഹായം തേടുന്നു. ഈപ്പൻ പാപ്പച്ചിയാണ് വിഗ്രഹം മോഷ്ടിച്ചതെന്നു കണ്ടെത്തുന്ന മാധവൻ വിഗ്രഹം കടത്താനുള്ള നീക്കം തടയുകയും തന്റെ നിരപരാധിത്വം തെളിയിക്കുകയും ചെയ്യുന്നു. സന്തുഷ്ടനായ ഭഗീരഥൻ പിള്ള രുക്മിണിയും മാധവനുമായുള്ള വിവാഹത്തിന് സമ്മതം നൽകുന്നു.