2011 മെയ് 20 മുതൽ ബംഗാൾ മുഖ്യമന്ത്രിയായി തുടരുന്ന മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവാണ് മമത ബാനർജി.[1][2] (ജനനം: 05 ജനുവരി 1955) [3] തൃണമൂൽ കോൺഗ്രസിൻ്റെ സ്ഥാപക നേതാവായ മമത ഏഴു തവണ ലോക്സഭാംഗം, രണ്ടു തവണ കേന്ദ്ര റെയിൽവേ മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചു. ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷത്തിൻ്റെ പ്രധാന നേതാവായാണ് മമത അറിയപ്പെടുന്നത്.[4][5][6]
ജീവിതരേഖ
പശ്ചിമ ബംഗാളിലെ കൽക്കട്ട നഗരത്തിൽ പ്രോമിളേശ്വർ ബാനർജിയുടേയും ഗായത്രിദേവിയുടേയും മകളായി 1955 ജനുവരി അഞ്ചിന് ജനിച്ചു. കൽക്കട്ടയിലുള്ള ദേശബന്ധു ശിശു ശിക്ഷാലയ് സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മമത ജോഗ്മയി ദേവി കോളേജിൽ നിന്ന് ബിരുദവും ശ്രീ ശിക്ഷായതാൻ കോളേജിൽ നിന്ന് വിദ്യാഭ്യാസ ബിരുദവും കൽക്കട്ട യൂണിവേഴ്സിറ്റിയിൽ നിന്ന് ഇസ്ലാമിക ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. കൽക്കട്ടയിൽ തന്നെയുള്ള ജോഗേഷ് ചന്ദ്ര ചൗധരി കോളേജിൽ നിന്ന് നിയമത്തിലും ബിരുദം നേടി വിദ്യാഭ്യാസം പൂർത്തിയാക്കി.
രാഷ്ട്രീയ ജീവിതം
സ്കൂൾ പഠന കാലത്ത് 1970-ൽ
പതിനഞ്ച് വയസുള്ളപ്പോഴെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ച മമത കോൺഗ്രസ് (ഐ)യുടെ ബംഗാളിലെ വിദ്യാർത്ഥി സംഘടനയായ ഛത്ര പരിഷത്ത് യൂണിയൻ രൂപീകരിച്ചു.
മഹിള കോൺഗ്രസ് നേതാവായാണ് പൊതുരംഗ പ്രവേശനം. പിന്നീട് യുവജന സംഘടനയായ യൂത്ത് കോൺഗ്രസിൻ്റെ സജീവ പ്രവർത്തകയായിരുന്ന മമത
1990-കളുടെ ആരംഭത്തിൽ ബംഗാൾ കോൺഗ്രസിലെ അനിഷേധ്യ നേതാവായി വളരുകയായിരുന്നു.
1997-ൽ ബംഗാൾ കോൺഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് തൃണമൂൽ കോൺഗ്രസ് പാർട്ടി രൂപീകരിച്ച മമത മാർക്സിസ്റ്റ് പാർട്ടിയുടെ 1977 മുതൽ നീളുന്ന തുടർഭരണത്തിൽ കരുത്തുറ്റ പ്രതിപക്ഷമായി മാറി. മമത ബാനർജി മുന്നിൽ നിന്ന് നയിച്ച സിംഗൂർ, നന്ദിഗ്രാം പ്രക്ഷോഭങ്ങൾ 2007 മാർച്ച് 14 ന് മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കർഷക വെടിവെപ്പിലേയ്ക്ക് വഴിമാറിയപ്പോൾ ബംഗാളിൻ്റെ രാഷ്ട്രീയഭൂപടത്തിലും മാറ്റം വന്നു.
ഒടുവിൽ കടുത്ത ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ച 2011-ലെ നിയമസഭ തിരഞ്ഞെടുപ്പോടെ 34 വർഷം നീണ്ട മാർക്സിസ്റ്റ് ഭരണം അവസാനിപ്പിച്ച് 2011 മെയ് 20 മുതൽ ബംഗാളിലെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മമത ബാനർജി നിലവിൽ ഒരു വ്യാഴവട്ടക്കാലമായി മുഖ്യമന്ത്രിയായി തുടരുന്നു.
1977 മുതൽ 2011 വരെ 34 വർഷം ബംഗാൾ അടക്കി ഭരിച്ച മാർക്സിസ്റ്റ് പാർട്ടി 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിൽ പോലും ജയിക്കാൻ കഴിയാതെ കെട്ടി വച്ച കാശ് നഷ്ടപ്പെട്ട് ബംഗാളിൻ്റെ രാഷ്ട്രീയ മണ്ണിൽ നിന്ന് കുടിയിറക്കപ്പെട്ടു.
ബംഗാളിൽ കമ്മ്യൂണിസത്തെ ഇല്ലാതാക്കിയ തൃണമൂൽ കോൺഗ്രസ് നേതാവെന്ന നിലയിലാണ് മമത ബാനർജി 2011 മുതൽ ദേശീയ രാഷ്ട്രീയത്തിൽ അറിയപ്പെടുന്നത്.[7]
പ്രധാന പദവികളിൽ
1976-1980 : സംസ്ഥാന ജനറൽ സെക്രട്ടറി, മഹിള കോൺഗ്രസ് (ഐ)
1978-1981 : സെക്രട്ടറി, ഡി.സി.സി (ഐ) (ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഇന്ദിര)) കൽക്കട്ട സൗത്ത്
1984 : സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് (ഐ)
1984-1989 : ലോക്സഭാംഗം, ജാദവ്പൂർ (1)
1987-1988 : ദേശീയ കൗൺസിൽ അംഗം, യൂത്ത് കോൺഗ്രസ് (ഐ)
1988-1989 : (ഡബ്ലു.ബി.പി.സി.സി (ഐ)) ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി, സംസ്ഥാന നിർവാഹക സമിതി അംഗം
1990-1991 : സംസ്ഥാന പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് (ഐ)
1991 : ലോക്സഭാംഗം, ദക്ഷിണ കൽക്കട്ട (2)
1991-1993 : കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി
1996 : ലോക്സഭാംഗം, ദക്ഷിണ കൽക്കട്ട (3)
1998 : കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചു.
1998-തുടരുന്നു : തൃണമൂൽ കോൺഗ്രസിൻ്റെ ആദ്യ ചെയർപേഴ്സൺ
1998 : ലോക്സഭാംഗം, ദക്ഷിണ കൽക്കട്ട (4)
1999 : ലോക്സഭാംഗം, ദക്ഷിണ കൽക്കട്ട (5)
1999 : പാർലമെൻ്ററി പാർട്ടി ലീഡർ, തൃണമൂൽ കോൺഗ്രസ് ലോക്സഭ
1999-2001 : കേന്ദ്ര റെയിൽവേ മന്ത്രി
2003-2004 : കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി
2004 : ലോക്സഭാംഗം, ദക്ഷിണ കൽക്കട്ട (6)
2004 : കേന്ദ്ര കൽക്കരി വകുപ്പ് മന്ത്രി
2009-2011 : ലോക്സഭാംഗം, ദക്ഷിണ കൽക്കട്ട (7)
2009-2011 : കേന്ദ്ര റെയിൽവേ മന്ത്രി, തൃണമൂൽ കോൺഗ്രസ് പാർലമെൻററി പാർട്ടി ലീഡർ ലോക്സഭ
2011-2016 : നിയമസഭാംഗം, ഭബാനിപ്പൂർ (1)
2011-2016 : ബംഗാൾ മുഖ്യമന്ത്രി (1)
2016-2021 : നിയമസഭാംഗം, ഭബാനിപ്പൂർ (2)
2016-2021 : ബംഗാൾ മുഖ്യമന്ത്രി (2)
2021-തുടരുന്നു : നിയമസഭാംഗം, ഭബാനിപ്പൂർ (3)
2021-തുടരുന്നു : ബംഗാൾ മുഖ്യമന്ത്രി (3)
1989-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ജാദവ്പൂരിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും മാർക്സിസ്റ്റ് പാർട്ടിയിലെ മാലിനി ഭട്ടാചാര്യയോട് പരാജയപ്പെട്ടു.
2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്ന് മത്സരിച്ചെങ്കിലും സംസ്ഥാന നിയമസഭയിൽ പ്രതിപക്ഷനേതാവായ ബി.ജെ.പിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടു.
ബംഗാൾ മുഖ്യമന്ത്രി
2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 34 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് 184 സീറ്റുമായി തൃണമൂൽ കോൺഗ്രസ് ചരിത്ര വിജയം നേടിയപ്പോൾ ആദ്യമായി ബംഗാൾ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 211 സീറ്റുകളുമായി തൃണമൂൽ ഭരണം നിലനിർത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി പദത്തിൽ രണ്ടാമൂഴം. 2021-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 213 സീറ്റുകളുമായി മൂന്നാം വട്ടവും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. മറ്റൊരു പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. 1977 മുതൽ 2011 വരെ 34 വർഷം ബംഗാൾ ഭരിച്ച മാർക്സിസ്റ്റ് പാർട്ടിയ്ക്ക് ജനാധിപത്യ പ്രക്രിയയിലൂടെ ബംഗാൾ നിയമസഭയിലേയ്ക്ക് ഒറ്റ സീറ്റിൽ പോലും ജയിക്കാൻ കഴിഞ്ഞില്ല. ഒപ്പം തന്നെ 138 സീറ്റിൽ മത്സരിച്ച മാർക്സിസ്റ്റ് പാർട്ടിയ്ക്ക് 117 ഇടത്തും കെട്ടി വച്ച കാശ് നഷ്ടമായി.[8]
വിമർശനങ്ങൾ
അനന്തിരവനായ ലോക്സഭാംഗം അഭിഷേക് ബാനർജിയെ തൻ്റെ പിൻഗാമിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് മുതിർന്ന നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ നിരവധി നേതാക്കൾ തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേർന്നു. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ നന്ദിഗ്രാമിൽ നിന്ന് മമതക്കെതിരെ മത്സരിച്ച് വിജയിച്ച സുവേന്ദു അധികാരി നിലവിൽ നിയമസഭയിലെ പ്രതിപക്ഷ നേതാവാണ്.
2022-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മമത മുൻകൈ എടുത്ത് സ്ഥാനാർത്ഥിയാക്കിയ യശ്വന്ത് സിൻഹയോട് പ്രചരണത്തിന് ബംഗാളിലേയ്ക്ക് വരേണ്ട എന്ന് പറഞ്ഞത് ആശയക്കുഴപ്പത്തിനിടയാക്കി.[9]
2021-ലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടന്ന വർഗീയ കലാപങ്ങളിൽ മമതയ്ക്ക് പങ്കുള്ളതായി മുഖ്യ-പ്രതിപക്ഷ പാർട്ടിയായ ബി.ജെ.പി ആരോപിച്ചു. ഈ കേസ് ഇപ്പോൾ സി.ബി.ഐ അന്വേഷിക്കുന്നു.