2018 ഫെബ്രുവരി ആദ്യവാരത്തിൽ തമിഴ് സംവിധായകനായ പാ. രഞ്ജിത്ത് സംവിധാനം ചെയ്ത കാലാ എന്ന ചലച്ചിത്രത്തിലെ അഭിനയം പൂർത്തിയാക്കിയ ശേഷം രജനികാന്ത്, അരുൺ പ്രഭു പുരുഷോത്തമൻ, അറ്റ്‌ലി, കാർത്തിക് സുബ്ബരാജ് എന്നിവരുമായി പുതിയ ചലച്ചിത്രത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. [2] 2018 ഫെബ്രുവരി 23 - ന് രജനികാന്ത് അഭിനയിക്കുന്ന, കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചലച്ചിത്രം സൺ പിക്ചേഴ്സ് നിർമ്മിക്കുമെന്ന് കലാനിധി മാരൻ അറിയിക്കുകയുണ്ടായി. 2018 - ൽ തന്നെ ഷൂട്ടിങ് ആരംഭിക്കുന്നതിനായി വൈ നോട്ട് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ധനുഷിന്റെ പുതിയ ചലച്ചിത്രത്തിന്റെ പ്രീ - പ്രൊഡക്ഷൻ ജോലികൾ കാർത്തിക് സുബ്ബരാജ് മാറ്റിവയ്ക്കുകയുണ്ടായി. [3][4] രജനികാന്തുമായി ചർച്ച ചെയ്യുമ്പോൾ ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും രജനികാന്ത്, തന്റെ മുൻ ചലച്ചിത്രമായ ജിഗർതണ്ട (2014) എന്ന ചലച്ചിത്രത്തിൽ ആകൃഷ്ടനായിരുന്നുവെന്നും പിന്നീട് കാർത്തിക് സുബ്ബരാജ് പറഞ്ഞിരുന്നു. 2017 ആദ്യമാസങ്ങളിൽ തന്നെ ഈ തിരക്കഥയെക്കുറിച്ച് ഇരുവരും ചർച്ച നടത്തിയിരുന്നുവെങ്കിലും അതിനോടകം തന്നെ കരാറൊപ്പിട്ടിരുന്ന കാലാ, 2.0 എന്നീ ചലച്ചിത്രങ്ങൾ പൂർത്തിയാക്കേണ്ടിയിരുന്നതിനാൽ രജനികാന്ത് പിന്നീട് ആ ചർച്ചകൾ തുടർന്നില്ല. [5] ചലച്ചിത്രത്തെക്കുറിച്ച് സംസാരിക്കവേ, ആക്ഷൻ ചലച്ചിത്രമായിരിക്കുമെന്നും ഒരേസമയം ഫിക്ഷണലും റിയലിസ്റ്റിക്കുമായിരിക്കുമെന്നും കാർത്തിക് സുബ്ബരാജ് അഭിപ്രായപ്പെടുകയുണ്ടായി. [6][7]
2018 മാർച്ചിൽ ആദ്യപാദത്തിൽ അനിരുദ്ധ് രവിചന്ദർ ചിത്രത്തിന്റെ സംഗീത സംവിധായകനായി കരാറൊപ്പിടുകയുണ്ടായി. രജനികാന്തിനോടൊപ്പവും കാർത്തിക് സുബ്ബരാജിനോടൊപ്പവും ചേർന്ന് അനിരുദ്ധ് പ്രവർത്തിക്കുന്ന ആദ്യത്തെ ചലച്ചിത്രമാണ് ഇത്. [8][9] തുടർന്ന് തിരു, വിവേക് ഹർഷൻ എന്നിവർ യഥാക്രമം ചിത്രത്തിന്റെ ഛായാഗ്രാഹകനായും ചിത്രസംയോജകനായും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. 2018 - ൽ പുറത്തിറങ്ങിയ മെർക്കുറി എന്ന ചലച്ചിത്രത്തിലും ഇവർ കാർത്തിക്കിനോടൊപ്പം പ്രവർത്തിച്ചിരുന്നു. [10] കൂടാതെ ഇവരോടൊപ്പം സ്റ്റണ്ട് കോറിയോഗ്രാഫറായ പീറ്റർ ഹെയ്നും ചിത്രീകരണസംഘത്തോടൊപ്പം ചേരുകയുണ്ടായി. [11] 2018 മേയ് അവസാനത്തിൽ കാർത്തിക്കും തിരുവും ഉത്തരേന്ത്യയിലും നേപ്പാളിലുമായുള്ള പ്രദേശങ്ങൾ സന്ദർശിച്ച് ചിത്രീകരണത്തിനായുള്ള അനുയോജ്യമായ പ്രദേശങ്ങൾ തിരഞ്ഞെടുക്കുകയുണ്ടായി. [12] 2018 സെപ്റ്റംബർ 7 -നാണ് ചിത്രത്തിന്റെ പേരായ പേട്ട ഔദ്യോഗികമായി പ്രഖ്യാപിച്ചത്. [1]
അഭിനേതാക്കൾ
2018 ഏപ്രിലിൽ വിജയ് സേതുപതി നിർമ്മാതാക്കളുമായി ചിത്രത്തിൽ അഭിനയിക്കുന്നതിനായുള്ള കരാറൊപ്പിടുകയുണ്ടായി. [13][14] ഈ ചലച്ചിത്രത്തിൽ ഒരു വില്ലൻ കഥാപാത്രത്തെയായിരിക്കും വിജയ് സേതുപതി അവതരിപ്പിക്കുന്നതെന്ന വലിയ അഭ്യൂഹങ്ങൽ ഉണ്ടായിരുന്നു. എന്നാൽ കാർത്തിക് സുബ്ബരാജിനെ വിശ്വാസമാണെന്നും തിരക്കഥ കേൾക്കണമെന്നു പോലും ആവശ്യപ്പെട്ടില്ലെന്നും വിജയ് സേതുപതി പറയുകയുണ്ടായി. [15] പ്രശസ്ത ചലച്ചിത്ര നടനായ നവാസുദീൻ സിദ്ദീഖി 2018 ജൂലൈ മാസത്തിൽ ചിത്രീകരണ സംഘത്തോടൊപ്പം ചേർന്നു. കൂടാതെ കാർത്തിക്കിന്റെ ചലച്ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യങ്ങളായ ബോബി സിംഹ, സാനന്ത് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി കരാറൊപ്പിട്ടു. [16]ഗുരു സോമസുന്ദരം,[17]രാംദാസ്,[18] ദീപക് പരമേഷ്,[19]മലയാള ചലച്ചിത്രമായ കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠൻ ആചാരി[20] എന്നിവരാണ് മറ്റ് സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കേന്ദ്ര സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി 2018 മാർച്ചിൽ തന്നെ സംവിധായകനും സംഘവും തൃഷ, ദീപിക പദുക്കോൺ, അഞ്ജലി എന്നിവരുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ മൂവരും ഉടൻതന്നെ താൽപ്പര്യം പ്രകടിപ്പിക്കുകയുണ്ടായില്ല. [21][22][23] 2018 ജൂലൈയിൽ മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി സിമ്രൻ ചിത്രീകരണ സംഘത്തോടൊപ്പം ചേർന്നുവെന്ന് നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് അറിയിച്ചു. [24] ഇതിനെത്തുടർന്ന് 2018 ഓഗസ്റ്റിലാണ് തൃഷയും നിർമ്മാതാക്കളുമായി കരാറൊപ്പിട്ടത്. [25] രജനികാന്തിനോടൊപ്പം ചിത്രത്തിൽ മാളവിക മോഹനനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. [26][27] സാനന്തിനോടൊപ്പം മറ്റൊരു സഹനടിയായി അഭിനയിക്കുന്നത് മേഘ ആകാശ് ആണ്. ആദ്യ ചലച്ചിത്രങ്ങളായ ബൂമറാങ്, എന്നൈ നോക്കി പായും തോട്ട, ഒരു പക്ക കഥൈ എന്നിവ പുറത്തിറങ്ങുന്നതിനു മുൻപു തന്നെ മേഘ ആകാശുമായി നിർമ്മാതാക്കൾ കരാറൊപ്പിട്ടിരുന്നു. [28] ഒക്ടോബർ ആദ്യ വാരത്തിൽ തമിഴ് ചലച്ചിത്ര സംവിധായകനായ എം. ശശികുമാറും കാസ്റ്റിനോടൊപ്പം ചേർന്നു. [29]
ചിത്രീകരണം
ഡാർജിലിങ്ങിലെ കുഴ്സ്യോങിലെ സെന്റ് മേരീസ് ഹില്ലിൽ സ്ഥിതി ചെയ്യുന്ന ഈസ്റ്റേൺ ഫോറസ്റ്റ് റേഞ്ചേഴ്സ് കോളേജിൽ വച്ച് 2018 ജൂൺ 7 – നായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചത്. ഡാർജിലിങ്ങിലും സമീപപ്രദേശങ്ങളിലുമായി ഒരു മാസത്തോളം ചിത്രീകരണം നടത്തുകയുണ്ടായി. ഈ കാലയളവിൽ അവിടെയുള്ള സെന്റ് പോൾ സ്കൂൾ, മൗണ്ട് ഹെർമോൺ സ്കൂൾ എന്നിവിടങ്ങളിലും ചിത്രീകരണം നടത്തിയിരുന്നു. [30][31] ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വീണ്ടും ആറ് ദിവസങ്ങൾ കൂടി കുഴ്സ്യോങിൽ ചിത്രീകരണം നടത്തുകയുണ്ടായി. ആദ്യ ഷെഡ്യൂൾ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ ലക്നൗവിലെ ചാർബാഗിൽ വച്ച് 150 പ്രാദേശിക അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിനായുള്ള ഓഡിഷനും നടത്തിയിരുന്നു. [32] ചിത്രീകരണം നടത്തുന്നതിനിടെ രാഷ്ട്രീയ പ്രവർത്തകനായ ഗൗതം ദേബിനെ രജനികാന്ത് സന്ദർശിക്കുകയും തുടർന്ന് സമീപപ്രദേശങ്ങളിൽ സുരക്ഷാതടസ്സങ്ങളില്ലാതെ ചിത്രീകരണം നടത്തുകയും ചെയ്തു. കൂടാതെ ആ പ്രദേശത്തെ ടൂറിസം പ്രമോഷനും രജനികാന്ത് തന്നെ ചെയ്യുകയുണ്ടായി. [33]