ടൂലറിമിയ
ഒരു ജന്തുജന്യരോഗം. ഫ്രാൻസിസെല്ലാ ടൂലറെൻസിസ് (Francisella tularensis) എന്ന ബാക്ടീരിയമാണ് രോഗ ഹേതു. രോഗം ബാധിച്ച മൃഗത്തിൽനിന്ന് നേരിട്ടോ ഈച്ചകൾ (deer fly) മുഖേനയോ മനുഷ്യർക്ക് രോഗം പകർന്നുകിട്ടാറുണ്ട്. അണ്ണാൻ, മുയൽ, എലി, പെരുച്ചാഴി, മാൻ, പട്ടി, പൂച്ച, ചെമ്മരിയാട് എന്നീ മൃഗങ്ങളേയും ചില പക്ഷികളേയും ഈ രോഗം ബാധിക്കാറുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുമായുള്ള സമ്പർക്കംകൊണ്ടും ശരിയായ വിധത്തിൽ പാകം ചെയ്യാതെ മാംസം ആഹരിക്കുന്നതുവഴിയും മൃഗങ്ങളുടെ വിസർജ്യങ്ങൾകൊണ്ട് മലിനമായ ജലം കുടിക്കുന്നതുകൊണ്ടും മൃഗങ്ങളെ കടിച്ച പ്രാണികളുടെ കടിയേൽക്കുക വഴിയും രോഗം മനുഷ്യനിലേക്ക് സംക്രമിക്കാറുണ്ട്. രോഗലക്ഷണങ്ങൾരോഗം ബാധിച്ച് 3-10 ദിവസത്തിനകം ലക്ഷണങ്ങൾ പ്രകടമാകും. അസഹ്യമായ തലവേദന, കുളിര്, പനി, ഛർദി, ശരീരവേദന, മൂത്രശങ്ക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചർമത്തിലൂടെയാണ് ബാക്ടീരിയം ശരീരത്തിൽ പ്രവേശിക്കുന്നതെങ്കിൽ വിരലുകളിലും കൈകളിലും വ്രണങ്ങളും ലസികാ ഗ്രന്ഥിവീക്കവും ഉണ്ടാവും. നേത്രഗ്രന്ഥികളെ ബാധിക്കുമ്പോൾ കൺപോളകളുടെ അഗ്രത്ത് വ്രണങ്ങൾ ഉണ്ടാകാറുണ്ട്. ടുലറീമിയയ്ക്കൊപ്പം ന്യുമോണിയ കൂടി ബാധിച്ച് രോഗം സങ്കീർണമാകാറുണ്ട്. രക്ത പരിശോധനയിലൂടെ രോഗനിർണയം സാധ്യമാണെങ്കിലും പലപ്പോഴും ദുഷ്കരമാവാറുണ്ട്. ടെട്രാസൈക്ലിൻ, സ്ട്രെപ്റ്റോമൈസിൻ തുടങ്ങിയ ആന്റിബയോട്ടിക്കുകളാണ് പ്രത്യൗഷധങ്ങൾ. ചെള്ള്, പ്രാണികൾ മുതലായവയെ നശിപ്പിക്കുക, രോഗം ബാധിച്ച മൃഗങ്ങളെ സൂക്ഷിച്ചു കൈകാര്യം ചെയ്യുക തുടങ്ങിയ മുൻകരുതലുകളെടുത്താൽ രോഗത്തെ ഒരു പരിധിവരെ തടയാനാവും. പ്രതിരോധ കുത്തിവയ്പുകളും ഇന്ന് ലഭ്യമാണ്.[1] അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia