റെനെ ദെക്കാർത്ത്
ഒരു ഫ്രഞ്ച് ദാർശനികനും ഗണിതവിജ്ഞാനിയുമാണ് റെനെ ദെക്കാർത്തെ(René Descartes) (മാർച്ച് 31, 1596 - ഫെബ്രുവരി 11, 1650). കാർത്തേസിയൂസ് (Cartesius) എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. ആധുനിക തത്ത്വചിന്തയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദെക്കാർത്തെ പ്രപഞ്ചത്തിലെ വിവിധ ഘടകങ്ങൾ തമ്മിലുള്ള ഗണിതശാസ്ത്രപരമായ ബന്ധങ്ങളെ പഠനവിധേയമാക്കിയിട്ടുണ്ട്. ദ്വൈതസിദ്ധാന്തം(dualism) അദ്ദേഹത്തിന്റ പ്രധാന ചിന്താധാരകളിലൊന്നാണ്. വിശ്ലേഷക ജ്യാമിതി(analytical geometry)യുടെ ആവിഷ്കർത്താവ് എന്ന പ്രസിദ്ധിയും ഇദ്ദേഹത്തിനുണ്ട്. ലോക ചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വചരിത്രം രേഖപ്പെടുത്തിയിരിക്കുന്ന ദ ഹൻഡ്രഡ് എന്ന ഗ്രന്ഥത്തിൽ രചയിതാവായ മൈക്കിൾ ഹാർട്ട് റെനെ ദെക്കാർത്തെക്ക് 49-ആം സഥാനം നൽകിയിട്ടുണ്ട്.[2] ജീവിതരേഖഫ്രാൻസിലെ ലാ ഹേയ് (La Haye) എന്ന സ്ഥലത്ത് 1596 മാർച്ച് 31-ന് ഒരു കത്തോലിക്കാ പ്രഭുകുടുംബത്തിൽ ജനിച്ചു. പിതാവ് യോവാക്കിം ദെക്കാർത്തെ ആണ്. 1604 മുതൽ 1612 വരെ ലാ ഫെച്ച് എന്ന സ്ഥാപനത്തിൽ വിദ്യാഭ്യാസം നടത്തി. തത്ത്വശാസ്ത്രം, ഊർജതന്ത്രം, തർക്കശാസ്ത്രം (Logic), ഗണിതശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ അഭ്യസിച്ചു. തുടർന്ന് നിയമബിരുദം നേടി. ഗണിതം, തത്ത്വശാസ്ത്രം എന്നിവയായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന പഠനമേഖലകൾ. ഗണിതീയഭൗതികം, പ്രകാശികം, ശരീരശാസ്ത്രം എന്നിവയിലും താത്പര്യം പ്രകടിപ്പിച്ചു. യൂറോപ്യൻ തത്ത്വചിന്തയുടെ ചരിത്രത്തിൽ ഒരു വഴിത്തിരിവായി ദെക്കാർത്തെയുടെ സിദ്ധാന്തങ്ങൾ ഗണിക്കപ്പെടുന്നു. മധ്യകാലഘട്ടത്തിൽനിന്ന് ആധുനിക കാലത്തേക്കുള്ള ധിഷണാപരമായ വ്യതിയാനം ആദ്യമായി പ്രത്യക്ഷപ്പെട്ടത് ദെക്കാർത്തെയുടെ ചിന്തകളിലാണ്. ആധുനിക കാലത്തെ പുരോഗമനപരമായ മാനവികതയും മധ്യകാലപണ്ഡിതന്മാരുടെ വിജ്ഞാനതത്ത്വസംഹിതയും (Scholasticism) ദെക്കാർത്തെയുടെ ചിന്തകളിൽ ദർശിക്കാവുന്നതാണ്. ശാസ്ത്രചിന്തകളെയും മതചിന്തകളെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ആധുനിക സങ്കല്പങ്ങൾക്ക് രൂപംനല്കിയതും ഇദ്ദേഹമാണ്. തത്ത്വശാസ്ത്രത്തിലെ ആശയങ്ങളെ അധികരിച്ച് പ്രകാശികം,ജ്യോതിശ്ശാസ്ത്രം തുടങ്ങിയ മേഖലകളിൽ പഠനം നടത്താനും ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
![]() സഞ്ചാര തത്പരനായിരുന്നു ദെക്കാർത്തെ. 1617-ൽ നെതർലൻഡ്സിലേക്ക് പട്ടാള ഓഫീസർ നിയമനം കിട്ടി (1617-28) പോവുകയും അവിടെത്തന്നെ സ്ഥിരതാമസമാക്കുകയും ചെയ്തു (1628-49). പാരിസ് (1619-27), ഇറ്റലി (1623-24), ഹോളണ്ട്, ജർമനി, ഓസ്ട്രിയ, ഡെൻമാർക്ക്, പോളണ്ട്, ഹംഗറി എന്നിവിടങ്ങൾ സന്ദർശിച്ചിട്ടുള്ളതായിക്കാണുന്നു. സ്വയം ചിന്തിക്കുകയും മറ്റുള്ളവരെ ചിന്തിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ പ്ലേറ്റോയുടെ കാലത്തിനുശേഷം ദെക്കാർത്തേക്കു കഴിഞ്ഞതുപോലെ മറ്റാർക്കും കഴിഞ്ഞിട്ടില്ല എന്ന് വിലയിരുത്തപ്പെടുന്നു. ഇദ്ദേഹത്തിന്റ പ്രധാന കൃതികൾ ഡിസ്കോഴ്സ് ഓൺ മെഥേഡ് (1637), മെറ്റാഫിസിക്കൽ മെഡിറ്റേഷൻ (1641), ദ് പ്രിൻസിപ്പിൾസ് ഒഫ് ഫിലോസഫി (1644), പാഷൻ ഒഫ് ദ് സോൾ (1649), റെഗുലെ അഡ്സിറക്റ്റിയോനെം ഇൻ (മനസ്സിന്റെ നിർദ്ദേശത്തിനുള്ള നിയമങ്ങൾ), മെഡിറ്റേഷൻസ് ദെ പ്രിമാ ഫിലോസഫിയ (പ്രാഥമിക ദർശനത്തെക്കുറിച്ചുള്ള ചിന്തകൾ) എന്നിവയാണ്. 1649-ൽ സ്വീഡനിലെ ക്രിസ്റ്റീനാ രാജ്ഞിയുടെ ക്ഷണം സ്വീകരിച്ച് ദെക്കാർത്തെ സ്വീഡനിലെത്തി. രാജ്ഞിയുടെ അതിഥിയായി കഴിഞ്ഞുവരവെ 1650 ഫെബ്രുവരി 11-ന് ദെക്കാർത്തെ അന്തരിച്ചു. ദെക്കാർത്തെയുടെ സിദ്ധാന്തങ്ങൾരീതിയെ സംബന്ധിച്ച ആശയങ്ങൾ (Cartesian method)തത്ത്വശാസ്ത്ര പഠനത്തിനും വിജ്ഞാനസമ്പാദനത്തിനും ഏറ്റവും പ്രധാന അവലംബം അതിന്റെ രീതി (method) ആണെന്ന് ദെക്കാർത്തെ വ്യക്തമാക്കി. സത്യാന്വേഷകൻ അവലംബിക്കേണ്ട മാർഗ്ഗമാണ് രീതി. ദെക്കാർത്തെ ആവിഷ്കരിച്ച രീതിസിദ്ധാന്തം (Theory of method) ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗണിതശാസ്ത്രത്തിന്റെ പ്രത്യേകതകൾ ഇവയാണ്. ഒന്നാമതായി അത് സ്വയം പ്രകടമായ അടിസ്ഥാന വിവരത്തിൽ(self evident data)നിന്ന് ആരംഭിക്കുന്നു. രണ്ടാമതായി ആരംഭം കഴിഞ്ഞുള്ള ഓരോ ഘട്ടവും സ്വയം പ്രകടമായിരിക്കുന്നു. വിഘ്നം (interruption) കൂടാതെയുള്ള അനുക്രമഘട്ടങ്ങൾ കഴിഞ്ഞുമാത്രമേ ശരിയായ നിഗമനം രൂപംകൊള്ളുന്നുള്ളൂ. തത്ത്വശാസ്ത്രത്തിന്റെ ശരിയായ പഠനത്തിന് ഗണിതശാസ്ത്രത്തിന്റെ രീതിയാണ് ഉപയോഗിക്കേണ്ടത്. യുക്തിചിന്തയുടേതായ മാർഗ്ഗത്തിലൂടെ പരിഹരിക്കാൻ സാധിക്കുന്ന വസ്തുതകളിൽ മാത്രമേ സത്യാന്വേഷകൻ തത്പരനാകാൻ പാടുള്ളൂ. ദെക്കാർത്തെയുടെ സിദ്ധാന്തമനുസരിച്ച് മനുഷ്യമനസ്സിന് പ്രകൃതിദത്തമായ ഒരു വെളിച്ചമുണ്ട്. അതിനാൽ ഇന്ദ്രിയപ്രത്യക്ഷത്തെ (sense perception) ആശ്രയിക്കാതെതന്നെ ഒരു പ്രശ്നത്തിന്മേൽ അറിവു നേടുവാൻ മനുഷ്യനു കഴിയും. അന്യൂനമായ ദൈവത്തെക്കുറിച്ചുള്ള അറിവ് ഇത്തരം പ്രകൃതിദത്തമായ വെളിച്ചത്തിലൂടെ ലഭിക്കുന്നതാണ്. ദൈവത്തിന്റെ അസ്തിത്വം അംഗീകരിക്കുകവഴി മറ്റനേകം സത്യമായ കാര്യങ്ങൾ മനസ്സിലാക്കുവാൻ നമുക്കു പ്രാപ്തി കൈവരുന്നു. മനുഷ്യന്റെ മനസ്സിൽ സുവ്യക്തമായ ആശയങ്ങൾ രൂപം കൊള്ളുന്നതിനുള്ള കാരണം ദൈവത്തിന്റെ അസ്തിത്വം തന്നെയാണ്. യുക്തിയുക്തമായ അപഗ്രഥന രീതിയാണ് ഇദ്ദേഹം സ്വീകരിച്ചിരുന്നത്. ശരീരവും ആത്മാവുംശരീരവും ആത്മാവും ചേർന്നുള്ള പ്രതിഭാസമാണ് മനുഷ്യൻ എന്ന് ദെക്കാർത്തെ വിശ്വസിച്ചിരുന്നു, മനുഷ്യനു മാത്രമേ അമൂർത്തമായ ആത്മാവുള്ളൂ. മനുഷ്യന്റെ എല്ലാവിധ വികാരങ്ങളുടെയും ഉറവിടം ആത്മാവാണ്. സാധാരണ ജീവികൾക്ക് ആത്മാവില്ലാത്തതിനാൽ അവയുടെ അവസ്ഥ യന്ത്രങ്ങളുടേതിൽനിന്ന് വ്യത്യസ്തമല്ല. സാധാരണ ജന്തുക്കളിൽ കാണുന്ന പ്രതികരണശേഷി കേവലം യാന്ത്രികമായ ചലനങ്ങൾ മാത്രമാണ്. മനുഷ്യന്റെ ഭൗതികശരീരം പ്രകൃതിയിലെ മറ്റു ജീവികളുടെ ശരീരത്തിനു സമാനം തന്നെ. മനുഷ്യന്റെ മരണവും ഭൗതികമായ ഒരു പ്രതിഭാസം മാത്രമാകുന്നു. മരണത്തിനുശേഷം മാത്രമേ ആത്മാവ് ശരീരത്തിൽനിന്ന് വേർപെടുന്നുള്ളൂ. അല്ലാതെ, ശരീരത്തിൽനിന്ന് ആത്മാവിന്റെ വേർപെടൽ കാരണമല്ല മരണം സംഭവിക്കുന്നത്. ആത്മാവ്, ശരീരം എന്നിവ യോജിക്കുമ്പോൾ മാത്രമേ മനുഷ്യനു നിലനില്പുള്ളൂ. ശരീരത്തോടൊപ്പമാണെങ്കിലും ശരീരത്തിൽനിന്ന് സ്വതന്ത്രമാംവിധമാണ് ആത്മാവ് നിലകൊള്ളുന്നത്. മനുഷ്യരിൽ ആത്മാവെന്നും ശരീരമെന്നും രണ്ട് ഘടകങ്ങളുണ്ടെന്ന ചിന്ത ദെക്കാർത്തെയുടെ ദ്വൈതവാദത്തെ(dualism)യാണു സൂചിപ്പിക്കുന്നത്. ഭൗതികശാസ്ത്രങ്ങൾ (Physical sciences)ഭൂമിയെ സംബന്ധിച്ചതോ പ്രപഞ്ചത്തെ സംബന്ധിച്ചതോ ആയ ഏതൊരു പ്രതിഭാസവും ഭൗതികശാസ്ത്രങ്ങളുടെ പരിധിയിൽ വരുന്നുവെന്നാണ് ദെക്കാർത്തെയുടെ അഭിപ്രായം. ഭൗതികശാസ്ത്രങ്ങൾ പഠിക്കേണ്ടതും ഗണിതശാസ്ത്രസിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലാവണം. ഭൗതികവസ്തുക്കളുടെ രണ്ട് രൂപഭേദങ്ങൾ മാത്രമാണ് സചേതനവസ്തുക്കളും അചേതനവസ്തുക്കളും (organic and inorganic matter). അതിനാൽ ഊർജതന്ത്രം, രസതന്ത്രം തുടങ്ങിയ ഭൌതികവിഷയങ്ങൾ പഠിക്കുന്ന അതേരീതി ഉപയോഗിച്ചുതന്നെ സസ്യശാസ്ത്രം, ജന്തുശാസ്ത്രം തുടങ്ങിയ ജീവശാസ്ത്രവിഷയങ്ങളും മനസ്സിലാക്കാവുന്നതാണ്. ഈ ആശയത്തെ ഉറപ്പിക്കുന്നതിനുവേണ്ടി 'ജന്തു' എന്ന പ്രതിഭാസത്തെ ദെക്കാർത്തെ വിശേഷിപ്പിച്ചത് 'ജീവിയന്ത്രം' എന്നായിരുന്നു. മനുഷ്യശരീരത്തെയും ഒരു ജീവിയന്ത്രമായി കരുതാമെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റു പദാർഥങ്ങളെ അപേക്ഷിച്ച് മനുഷ്യയന്ത്രത്തിൽ സങ്കീർണതകൾ കൂടുതലുണ്ടെന്നു മാത്രം. ചിന്തിക്കാൻ കഴിവില്ലാത്ത ജന്തുക്കളും സാധാരണ യന്ത്രങ്ങളും തമ്മിൽ വലിയ വ്യത്യാസമില്ല. സ്ഥലവികാസം (extension) എന്ന് ദെക്കാർത്തെ വിശേഷിപ്പിച്ച ഭൌതികലോകത്തെ മൊത്തത്തിൽ ഒരു യന്ത്രസംവിധാനമായി മനസ്സിലാക്കാനാണ് ഇദ്ദേഹം ശ്രമിച്ചത്. ഭൗതികലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന എല്ലാ സംഭവവികാസങ്ങളും ബലതന്ത്രനിയമത്തിന് (law of Mechanics) വിധേയമാണ്. അവയ്ക്ക് ബുദ്ധിയുടെ ആവശ്യമില്ല. എല്ലാം യാന്ത്രികമാംവിധം സംഭവിക്കുന്നു. താനേ പ്രവർത്തിക്കുന്ന ഒരു കൃത്രിമ യന്ത്രസംവിധാനത്തിന്റെ ഭാഗങ്ങൾ ചലിക്കുന്ന അതേ സ്വഭാവത്തോടുകൂടിത്തന്നെ ഭൌതികലോകത്തിലെ ജീവജാലങ്ങളും ചലിക്കുന്നു. യൂറോപ്പിലെ ബൗദ്ധിക ജീവിതമണ്ഡലത്തിൽ പുതിയ രീതിയിലുള്ള ചില ചലനങ്ങൾ സൃഷ്ടിക്കുവാൻ ദെക്കാർത്തെയുടെ ചിന്തകൾക്കു കഴിഞ്ഞു. ഇദ്ദേഹം രൂപംനല്കിയ യുക്തിവാദങ്ങളെ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും എതിർത്തു. കത്തോലിക്കർ ആരും ദെക്കാർത്തെയുടെ കൃതികൾ വായിക്കരുതെന്ന് 1663-ൽ മാർപാപ്പ നിരോധനം ഏർപ്പെടുത്തി. പാരമ്പര്യവിജ്ഞാനികളായ ശാസ്ത്രജ്ഞന്മാർ ദെക്കാർത്തെയുടെ ഭൌതികശാസ്ത്രസിദ്ധാന്തങ്ങളെ വിട്ടുവീഴ്ചാരഹിത മനോഭാവത്തോടെ ഖണ്ഡിച്ചു. എന്നാൽ ഏറെ താമസിയാതെ ദെക്കാർത്തെയുടെ ആശയങ്ങളുടെ സ്വാധീനം തത്ത്വശാസ്ത്രം, ശാസ്ത്രീയവിജ്ഞാനം, ദൈവശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവ ഉൾപ്പെടെ എല്ലാ വിജ്ഞാനശാഖകളിലും പ്രകടമായി. പല യൂറോപ്യൻ രാജ്യങ്ങളിലും 18-ആം ശതകത്തിൽ ശക്തമായിത്തീർന്ന ഭൗതികവാദത്തിന്റെ (Materialism) അടിസ്ഥാനം ദെക്കാർത്തെയുടെ ചിന്തകൾ തന്നെയായിരുന്നു. ആധുനികകാലത്തുള്ള ആശയവാദത്തിന്റെ (Idealism) വളർച്ചയ്ക്കും ദെക്കാർത്തിയൻ ചിന്തകൾ സഹായകരമായി. ഗണിതശാസ്ത്രംഗണിതശാസ്ത്രരംഗത്ത് ഇദ്ദേഹത്തിന്റെ നിഗമനങ്ങൾ ഇന്നും പ്രസക്തമായിരിക്കുന്നു. ജ്യാമിതീയ പ്രശ്നങ്ങളിൽ ബീജഗണിതത്തിന്റെ ഉപയോഗം കണ്ടെത്തിയത് ദെക്കാർത്തെയായിരുന്നു. ഏതെങ്കിലും പ്രതലത്തിലുള്ള ഒരു ബിന്ദുവിന്റെ ആപേക്ഷിക സ്ഥാനനിർണയനത്തിന് നിർദ്ദേശാങ്കങ്ങളായി സംഖ്യകളെ ആശ്രയിക്കാമെന്ന അടിസ്ഥാന ആശയം ഇദ്ദേഹത്തിന്റെ സംഭാവനയാണ്. ഇതിലൂടെ വിശ്ളേഷക ജ്യാമിതി എന്ന ഗണിതശാഖയ്ക്കു രൂപംനല്കാൻ (1637) ഇദ്ദേഹത്തിനു കഴിഞ്ഞു. നിർദ്ദേശിതമായ പ്രതലത്തെ, നിയതമായ ഒരു ബിന്ദുവിൽ ഖണ്ഡിക്കുന്ന രണ്ട് ലംബരേഖകൾകൊണ്ട് നിർവചിച്ചാൽ, ഈ രേഖകളെ ആധാരമാക്കി കേവലം രണ്ട് അക്കങ്ങൾ/സംഖ്യകൾ ഉപയോഗിച്ച്, ആ പ്രതലത്തിലെ ഏതു ബിന്ദുവിന്റെയും സ്ഥാനനിർണയം നടത്താമെന്ന് ഇദ്ദേഹം സ്ഥാപിച്ചു. സ്വതന്ത്രമായുള്ള ഒരു ചരവും അതിന്റെ മൂല്യത്തെ ആശ്രയിക്കുന്ന മറ്റൊരു ആശ്രയചരവും (dependent variable) തമ്മിലുള്ള ബന്ധം ഒരു വാക്യത്തിലൂടെ നിർവചിക്കാൻ കഴിയുമെങ്കിൽ അവയുടെ വിവിധ മൂല്യങ്ങൾ കാർട്ടീഷ്യൻ രീതിയിൽ രേഖപ്പെടുത്തുകവഴി അത്തരം ബിന്ദുക്കളുടെ ഒരു പഥം അഥവാ ലേഖ ലഭ്യമാകുമെന്നും ദെക്കാർത്തെ കാണിച്ചു. ബീജഗണിതവുമായി ജ്യാമിതീയാശയങ്ങളെ കൂട്ടിയോജിപ്പിച്ച് ഏതുതരം വക്രങ്ങളുടെയും സമവാക്യങ്ങൾ കണ്ടെത്തുവാൻ വിശ്ലേഷക ജ്യാമിതി സഹായകമായി. ദെക്കാർത്തെയുടെ ലേഖനങ്ങളുടെയും പ്രബന്ധങ്ങളുടെയും ചുവട്ടിൽ തന്റെ പേരിന്റെ ലത്തീൻ രൂപമായ 'റെനേയസ് കാർട്ടീഷ്യസ്' എന്ന പേരാണ് ഇദ്ദേഹം നല്കിപ്പോന്നത്. ഇക്കാരണത്താൽ ഇദ്ദേഹത്തെ ആദരിച്ച് 'കാർട്ടീഷ്യൻ നിർദ്ദേശാങ്കങ്ങൾ' എന്ന സംജ്ഞ പ്രചാരത്തിൽ വന്നു. ബീജഗണിത സമവാക്യങ്ങളിൽ മൂല്യങ്ങൾ നിർണയിക്കുന്നതിനായി സമവാക്യത്തിലുള്ള ചിഹ്നത്തിന്റെ എണ്ണത്തെ കുറിക്കുന്ന നിയമവും ദെക്കാർത്തെയുടെ സംഭാവനയാണ് (Descarte's Rule of Signs).സമവാക്യങ്ങളിൽ, സമചിഹ്ന(=)ത്തിനുപകരം αx എന്നീ ചിഹ്നങ്ങളാണ് ദെക്കാർത്തെ തന്റെ കൃതികളിൽ ഉപയോഗിച്ചുകാണുന്നത്. അജ്ഞാതരാശികളെ സൂചിപ്പിക്കുവാൻ അക്ഷരമാലയിലെ അവസാന അക്ഷരങ്ങൾ (x,y,z) ആദ്യമായി ഉപയോഗിച്ചതും ദെക്കാർത്തെയാണ്. ഘാതങ്ങളുടെ(exponent) നിദർശനവും വർഗമൂലങ്ങൾക്കുള്ള ചിഹ്നവും ഇദ്ദേഹത്തിന്റെ സംഭാവനകളായിരുന്നു. അവലംബം
ഗ്രന്ഥസൂചിക![]() സമാഹരിച്ച കൃതികൾ
This work is traditionally cited with the initials AT (for Adam and Tannery) followed by a volume number in Roman numerals; thus AT VII refers to Oeuvres de Descartes volume 7.
ഇംഗ്ലീഷിലെ തർജ്ജമകളുടെ സമാഹാരങ്ങൾ
ഒറ്റയ്ക്കുള്ള കൃതികൾ
ദ്വീതീയ സ്രോതസ്സുകൾ
പുറത്തേയ്ക്കുള്ള കണ്ണികൾ
റെനെ ദെക്കാർത്ത് രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
Wikimedia Commons has media related to റെനെ ദെക്കാർത്ത്. വീഡിയോ പൊതുവിവരങ്ങൾ
സ്റ്റാൻഫോഡ് എൻസൈക്ലോപീഡിയ ഓഫ് ഫിലോസഫി |
Portal di Ensiklopedia Dunia