പാപ്പിലിയോ ബുദ്ധ (ചലച്ചിത്രം)
ജയൻ കെ. ചെറിയാൻ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പാപ്പിലിയോ ബുദ്ധ[1]. ഇദ്ദേഹത്തിന്റെ ആദ്യ മലയാളചലച്ചിത്രമാണ് പാപ്പിലിയോ ബുദ്ധ. മലയാളി പരിസ്ഥിതി പ്രവർത്തകനായ കല്ലേൽ പൊക്കുടൻ, തമ്പി ആന്റണി, പത്മപ്രിയ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അതോടൊപ്പം 150-ഓളം ആദിവാസികളും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. സിലിക്കോൺ മീഡിയ, തമ്പി ആന്റണിയുടെ കായൽ ഫിലിംസ്, ജയൻ ചെറിയാൻ എന്നിവർ സംയുക്തമായി ചിത്രം നിർമ്മിച്ചിരിക്കുന്നു. ജയനും നോവലിസ്റ്റ് പി. സുരേന്ദ്രനുമാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. വയനാട്ടിലെ മുത്തങ്ങ, മേപ്പാടി, കണ്ണൂർ, ചെങ്ങറ, തുടങ്ങിയ മേഖലകളിലാണ് ചിത്രം പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്. 19 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്[2]. ഗാന്ധിജിയെ അപമാനിക്കുന്നുവെന്ന കാരണത്താൽ ഇന്ത്യൻ സെൻസർ ബോർഡ് ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചു[3]. കഥാസംഗ്രഹംവയനാട്ടിലെ ആദിവാസി ഭൂമിപ്രശ്‌നവും അതിനെ തുടർന്ന് ദളിതർ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പാപ്പീലിയോ ബുദ്ധ എന്ന ചിത്ര ശലഭത്തെക്കുറിച്ച് പഠിക്കാൻ കേരളത്തിലെത്തുന്ന അമേരിക്കൻ സംഘം ആദിവാസികളും ദളിതരും അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് നേരിട്ടു മനസ്സിലാക്കുന്നു. പശ്ചിമഘട്ടത്തിലെ ദളിത് പീഡനങ്ങളും മുന്നേറ്റങ്ങളുമാണ് ചിത്രത്തിന്റെ കഥ. കേരളത്തിൽ സമീപകാലത്തുണ്ടായ ആദിവാസി പ്രശ്നങ്ങളും ചിത്രത്തിൽ പ്രതിപാദിക്കുന്നു[4]. ചെങ്ങറ ഭൂസമരം, ഡി.എച്ച്.ആർ.എം പ്രവർത്തകർക്കുനേരെയുണ്ടായ പോലീസ് അതിക്രമം കണ്ണൂരിലെ ദളിത് ഓട്ടോ ഡ്രൈവർക്കുണ്ടായ അനുഭവം എന്നിവയും പാപ്പിലിയോ ബുദ്ധ ചിത്രീകരിച്ചിരിക്കുന്നു. വിവാദംപാപ്പിലിയോ ബുദ്ധ ഗാന്ധിജിയെയും ബുദ്ധനെയും അപമാനിക്കുന്നുവെന്ന കാരണത്താൽ ഇന്ത്യൻ സെൻസർ ബോർഡ് ചിത്രത്തിന്റെ ഇന്ത്യയിലെ പ്രദർശനാനുമതി നിഷേധിച്ചു. സ്ത്രീക്കെതിരെയുള്ള അക്രമം ചിത്രീകരിച്ചു, അസഭ്യഭാഷ ഉപയോഗിച്ചു എന്നിവയും കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നു[5]. പോലീസിന്റെ ദളിതർക്കും സ്ത്രീകൾക്കുമെതിരെയുള്ള അതിക്രമങ്ങളുടെയും ദളിതരെ ജാതിപ്പേർ വിളിച്ച് അവഹേളിക്കുന്നതിന്റെയും ദൃശ്യങ്ങൾ ചിത്രത്തിലുണ്ടെന്ന കാരണത്താലാണ് അനുമതി നിഷേധിച്ചത്[6]. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിൽ ഗാന്ധിജിയുടെ കോലം കത്തിക്കുന്നതുൾപ്പടെയുള്ള രംഗങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. സെൻസർബോർഡുമായി ഏഴുമാസത്തോളം ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നു. തുടർന്ന് 26 കട്ടുകളോടെ അനുമതി നൽകപ്പെട്ടു.[7] ചലച്ചിത്രമേളകൾ2013 ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 2 വരെ നടക്കുന്ന 37-ആമത് മോൺട്രിയോൾ മേളയിൽ ചിത്രം പ്രദർശിപ്പിക്കും.[8] ആതൻസ് ഇന്റർനാഷണൽ ഫിലിം ആന്റ് വിഡിയോ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ലഭിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ എൽ.എൽ.ജി.എഫ്.എഫ്. 2013, ഒക്സാക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2013, മെക്സിക്കോ ഫിലിം ഫെസ്റ്റിവൽ, ട്രിനിഡാഡ് ആന്റ് ടൊബാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2013, പോർട്ട് ഓഫ് സ്പെയിൻ തുടങ്ങി നിരവധി മേളകളിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.[9] പുരസ്കാരങ്ങൾ2012-ലെ സംവിധാനത്തിനുള്ള കേരളസർക്കാറിന്റെ പ്രത്യേക ജൂറി പുരസ്‌കാരം നേടി.[7] അതോടൊപ്പം മികച്ച നടിക്കുള്ള പ്രത്യേക പരാമർശം, മികച്ച നവാഗത സംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ് എന്നിവയും ലഭിച്ചു. ആതൻസ് ഇന്റർനാഷണൽ ഫിലിം ആന്റ് വിഡിയോ ഫെസ്റ്റിവലിൽ രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടി. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia