സബർമതി എക്സ്പ്രെസ്സ് തീവണ്ടിയുടെ രണ്ട് ബോഗികളിലായി 2002 ഫെബ്രുവരി 27-ന് രാവിലെയുണ്ടായ തീപ്പിടുത്തമാണ് ഗോധ്ര തീവണ്ടി കത്തിക്കൽ. തീപ്പിടുത്തത്തിൽ 59 യാത്രക്കാർ കൊല്ലപ്പെട്ടിരുന്നു. ഹിന്ദു തീർത്ഥാടകരായിരുന്നു ഇതിൽ ഭൂരിഭാഗവും[1]. ഈ സംഭവത്തെ തുടർന്നാണ് ഗുജറാത്ത് വംശഹത്യ ആരംഭിക്കുന്നത്[2][3].
തീപ്പിടുത്തത്തിന്റെ കാരണം ഇപ്പോഴും ഒരു തർക്കവിഷയവും അജ്ഞാതമായി തുടരുകയാണ്[4][2][5]. റെയിൽവേ മന്ത്രാലയം നിയമിച്ച ബാനർജി കമ്മീഷൻ, സംഭവം യാദൃശ്ചികമായ തീപ്പിടുത്തമാണെന്ന് കണ്ടെത്തിയപ്പോൾ[6][7], സംസ്ഥാന സർക്കാർ നിയമിച്ച നാനാവതി-മേത്ത കമ്മീഷൻ ഗോധ്രയിലെ മുസ്‌ലിം ജനക്കൂട്ടം ആസൂത്രിതമായി നടത്തിയ തീവെപ്പായി കണക്കാക്കുകയായിരുന്നു[8]. ഒരു നിഷ്പക്ഷ സമിതിയുടെ സ്വതന്ത്ര അന്വേഷണവും തീപിടുത്തം ബോഗിക്കകത്ത് നിന്നാണെന്നും യാദൃശ്ചികമാണെന്നും വ്യക്തമാക്കുന്നുണ്ട്[9]. ഗവേഷകർക്കിടയിൽ ഇപ്പോഴും തീപ്പിടുത്തത്തിന്റെ കാരണങ്ങളെ സംബന്ധിച്ച അവ്യക്തതകൾ തുടരുകയാണ്[10][11][12][13].
ബാനർജി കമ്മീഷന്റെ നിയമനം ഭരണഘടനാ വിരുദ്ധമാണെന്ന് ഗുജറാത്ത് ഹൈക്കോടതി പിന്നീട് വിധിക്കുകയും അതിന്റെ കണ്ടെത്തലുകളെ നിരാകരിക്കുകയും ചെയ്തു.[14]
നാനാവതി-മേത്ത കമ്മീഷന്റെ വിലയിരുത്തലുകളെ ആസ്പദമാക്കി 2011 ഫെബ്രുവരിയിൽ 31 പ്രതികളെ വിചാരണ കോടതി ശിക്ഷിക്കുകയുണ്ടായി[15]. ഇവരിൽ പതിനൊന്ന് പേർക്ക് വധശിക്ഷയും ഇരുപത് പേർക്ക് ജീവപര്യന്തം തടവുമായിരുന്നു വിധിച്ചത്. ഗുജറാത്ത് ഹൈക്കോടതി ശിക്ഷയെ ശരിവെച്ചെങ്കിലും[16] വധശിക്ഷ ഇളവുചെയ്യുകയായിരുന്നു. നിലവിൽ സുപ്രീംകോടതിയിൽ ഇതിന്റെ നിയമവ്യവഹാരം നടന്നുവരികയാണ്.
തീപ്പിടുത്തം
സബർമതി എക്സ്പ്രെസ്സ് തീവണ്ടി, ഏതാണ്ട് നാലുമണിക്കൂർ വൈകിയാണ് 2002 ഫെബ്രുവരി 27 രാവിലെ 7:43-ന് ഗോധ്ര ജങ്ഷനിൽ എത്തിച്ചേർന്നത്. ഇതിനിടയിൽ സ്റ്റേഷനിലെ കച്ചവടക്കാരുമായി കർസേവകർ തർക്കത്തിലായിരുന്നതായും റിപ്പോർട്ടുകളുണ്ട്[17][18]. അഞ്ച് മിനിട്ട് കഴിഞ്ഞ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് അല്പസമയം കഴിഞ്ഞാണ് തീവണ്ടിയിലെ എസ്6 ബോഗിയിൽ തീപ്പിടിക്കുന്നത്. ആ സമയം ഗോധ്ര സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ മാറി സിഗ്നൽ ഫാലിയയിൽ തീവണ്ടി നിന്നിട്ടുണ്ടായിരുന്നു. തീ പിന്നീട് പിന്നീട് എസ്7 ബോഗിയിലേക്ക് കൂടി വ്യാപിച്ചു. ട്രെയിൻ നിർത്താനായി അഞ്ച് ബോഗികളിൽ നിന്നായി ചങ്ങല വലിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്[19]. കർസേവകർ ഉൾപ്പെടെ 59 ജീവനുകൾ ഇതിനകം നഷ്ടപ്പെട്ടിരുന്നു[20]. 27 സ്ത്രീകളും, 10 കുട്ടികളുമടക്കം 59 പേർക്ക് ജീവൻ നഷ്ടമായപ്പോൾ 48 പേർക്ക് പരിക്കുകൾ സംഭവിച്ചു.
സംഭവസ്ഥലം സന്ദർശിച്ച ജില്ലാ കളക്ടർ ജയന്തി രവിയുടെ[21] ആദ്യ റിപ്പോർട്ടിൽ സംഭവത്തെ ഒരു അപകടമായാണ് വിശേഷിപ്പിച്ചത്. എന്നാൽ ഉച്ചയോടെ സംഭസ്ഥലത്തെത്തിയ മുഖ്യമന്ത്രി നരേന്ദ്രമോഡിയാണ് സംഭവത്തിന് പിന്നിൽ തീവ്രവാദികളാണെന്നും വിദേശ ബന്ധമുണ്ടെന്നും ആദ്യമായി ആരോപിക്കുന്നത്.
അപകടമാണെന്ന നിഗമനങ്ങൾ
സ്വതന്ത്ര അന്വേഷണകമ്മീഷനും റെയിൽവേയുടെ ബാനർജി കമ്മീഷനും തീപ്പിടുത്തം അപകടമാണെന്ന നിഗമനത്തിലാണ് എത്തിയത്. ബോഗിയിൽ വെച്ച് പാചകം ചെയ്തതിന്റെ അവശിഷ്ടങ്ങളും അവർ കണ്ടെത്തിയിരുന്നു. കൺസേൺഡ് സിറ്റിസൺസ് ട്രൈബ്യൂണലും ആകസ്മികമായ തീപ്പിടുത്തമാണെന്ന് കണ്ടെത്തുകയുണ്ടായി[22][23][24].
മാർത്ത നുസ്ബോം, ഐൻസ്ലി തോമസ് എംബ്രീ തുടങ്ങി നിരവധി ഗവേഷകരും ആസൂത്രിത ഗൂഢാലോചനയെ നിരാകരിക്കുകയും അപകട സാധ്യതയെ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്[25][26][27][28].
ഒരു കലാപം സൃഷ്ടിക്കാനായി ഹിന്ദുത്വ സംഘടനകൾ ശ്രമിക്കാനുള്ള സാധ്യത, സംഭവത്തിന് മുൻപ് തന്നെ പോലീസ് എ.ഡി.ജി.പി ജി.സി. റായ്ഗർ നൽകിയ മുന്നറിയിപ്പിൽ കാണുന്നുണ്ട്. എന്നാൽ ഇതേ സംബന്ധിച്ച വാർത്തകളെ തുടർന്ന് അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയായിരുന്നു[29][30].
ഫോറൻസിക് സയൻസ് ലാബ് റിപ്പോർട്ട്
ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ റിപ്പോർട്ട് പ്രകാരം തീ പടർന്നത് അകത്തുനിന്നാണെന്നും, അക്രമികൾ പെട്രോളുമായി ബോഗിക്കകത്ത് കയറി തീവെച്ചതാവാമെന്നുമാണ്. തറനിരപ്പിൽ നിന്ന് രണ്ട് മീറ്ററിലധികം ഉയരത്തിലാണ് ആ ഭാഗത്ത് ട്രെയിൻ നിന്നിരുന്നതെന്നും പുറത്തുനിന്ന് പെട്രോളൊഴിച്ചിരുന്നെങ്കിൽ ജനലുകൾക്ക് താഴെയും തീ പടരുമായിരുന്നെന്നും എന്നാൽ അങ്ങനെയുണ്ടായിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.
ഗോധ്ര സ്റ്റേഷനിൽ നടന്നതായി പറയപ്പെടുന്ന സംഭവങ്ങൾ
ദൃക്സാക്ഷികൾ പറഞ്ഞത് പ്രകാരം മുസ്ളീം കൊലപാതകികളുടെ എണ്ണം ഏതാണ്ട് 500 ആയിരുന്നു. ട്രെയിൻ ഗോധ്രയിൽ എത്തിയ ഉടനെ അവർ ട്രെയിനിനുള്ളിൽ പ്രാർത്ഥനാഗാനങ്ങൾ പാടിയിരുന്ന ഹിന്ദുക്കളെ ആക്രമിച്ചു. ചില യാത്രക്കാർ പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ ശ്രദ്ധയിൽ ഇത് പെടുത്തിയിരുന്നെങ്കിലും അവർ അത് അവഗണിച്ചു കളയുകയായിരുന്നു.
ഗോധ്ര ട്രെയിൻ കത്തിക്കൽ സംഭവം' കഴിഞ്ഞ് അഞ്ച് ദിവസത്തിനു ശേഷം സോഫിയാബാനു എന്ന മുസ്ളീം പെൺകുട്ടിയെ റെയിൽവേസ്റ്റേഷനിൽ നിന്നും തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചിരുന്നതായും മറ്റും കള്ളക്കഥകൾ പ്രചരിപ്പിക്കാൻ ശ്രമം നടന്നിരുന്നു. നാനാവതി കമ്മീഷൻ പറഞ്ഞത് "തെളിവുകൾ സൂക്ഷ്മമായ പരിശോധിച്ചതിനു ശേഷം സോഫിയാബാനുവിന്റെ കഥ വ്യാജമാണെന്ന നിഗമനത്തിലെത്തിയിരിക്കുന്നു" എന്നായിരുന്നു.[32]
ദൃൿസാക്ഷികളുടെ മൊഴികൾ പ്രകാരം ഗോധ്ര റെയിൽവേ പ്ലാറ്റ്ഫോമിൽ കർസേവകരും മുസ്ലീം വിൽപനക്കാരും തമ്മിൽ ഉച്ചത്തിൽ വാക്കേറ്റം നടന്നിരുന്നു.
തീവണ്ടിയിലെ കമ്പാർട്ട്മെന്റുകൾക്ക് നേരെ നടന്ന ആക്രമണം
ആക്രമണ വിധേയമായ സബർമതി എക്സ്പ്രസിനെ ഗോധ്ര ജംക്ഷനു അടുത്ത് തന്നെയുള്ള ഫാദിയ എന്നയിടത്തെ സിഗ്നലിൽ വച്ച് ഖഞ്ചി മുസ്ലീമുകൾ എന്നു സംശയിക്കപ്പെടുന്ന ആൾക്കൂട്ടം ആക്രമിക്കുകയായിരുന്നു[33]. ട്രെയിനിലുണ്ടായിരുന്ന കർസേവകരുടെ ഹൈന്ദവ ഭക്തിഗാനങ്ങളെച്ചൊല്ലി ഹിന്ദു യാത്രക്കാരും മുസ്ലീം ആൾക്കൂട്ടവും തമ്മിൽ കടുത്ത വാഗ്വാദം നടന്നതിനെത്തുടർന്ന് ആൾക്കൂട്ടം തീവണ്ടിയെ ആക്രമിക്കുകയായിരുന്നു.
സബർമതി എക്സ്പ്രസ് സ്റ്റേഷനിൽ എത്തിയത് രാവിലെ എട്ടുമണിക്കായിരുന്നു. അഞ്ചുമണിക്കൂറിലധികം നേരം വൈകിയായിരുന്നു തീവണ്ടി ഓടിക്കൊണ്ടിരുന്നത്. അതിനാൽ ഉടൻ തന്നെ പുറപ്പെടുകയും ചെയ്തെങ്കിലും ഉടനേ നിർത്തപ്പെടുകയായിരുന്നു." തീവണ്ടിയിലെ കുളിമുറിയിലായിരുന്ന പട്ടേൽ തീവണ്ടിയുടെ മേൽക്കൂരയിൽ കല്ലുകൾ മഴപെയ്യുന്നത് പോലെ വന്നു വീണത് കേട്ടു. "കൊല്ലവരെ! അറുക്കവരെ!" എന്നിങ്ങനെ ആൾക്കൂട്ടം അലറിവിളിച്ചത് താൻ കേട്ടെന്ന് പട്ടേൽ പറഞ്ഞു. പട്ടേൽ തന്റെ തൂവാലകൊണ്ട് കല്ലുകളാൽ മുറിവേറ്റ ഒരു സ്ത്രീയുടെ മുറിവു കെട്ടി. ആ സമയത്താൺ കത്തുന്ന എന്തോ തീവണ്ടിക്കു നേരെ എറിയപ്പെട്ടത്. യാത്രികർ വെള്ളം ഉപയോഗിച്ച് ആ തീ കെടുത്തി. പെട്ടെന്നാണു ആരോ തീ പിടിക്കുന്ന ഏതോ ദ്രാവകം കമ്പാർട്ടെമെന്റിലേക്ക് എറിഞ്ഞതും തീ കൊളുത്തിയതും. മിനിറ്റുകൾക്കുള്ളിൽ കമ്പാർട്ട്മെന്റിനുള്ളിൽ മുഴുവൻ പുക നിറഞ്ഞു. യാത്രക്കാർ ശ്വാസമെടുക്കാൻ കഷ്ടപ്പെടുകയായിരുന്നു. പുറത്ത് ആൾക്കൂട്ടം വാതിലുകൾ തകർക്കാൻ യത്നിക്കുകയായിരുന്നു. പട്ടേലും ഏതാണ്ട് രണ്ട് ഡസനോളം മറ്റു യാത്രക്കാരും പുറത്തു ചാടി മറ്റു യാത്രക്കാരെ വലിച്ചു പുറത്തെടുക്കാൻ ശ്രമം തുടങ്ങി. പക്ഷേ ഡസൻ കണക്കിനു ആളുകൾ കത്തിക്കഴിഞ്ഞിരുന്നു. ആളുകൾ അലറിക്കരഞ്ഞുകൊണ്ട് മരിച്ചു കൊണ്ടേയിരുന്നു.
"സ്റ്റേഷനിൽ നിന്നും വിട്ടതിനു ശേഷം ട്രെയിൻ വേഗത കൂട്ടിയിരുന്നെങ്കിലും അടിയന്തര സമയങ്ങളിൽ ഉപയോഗിക്കേണ്ട ചെയിൻ വലിച്ച് ആരോ ട്രെയിൻ നിർത്തുകയും തുടർന്ന് ജനക്കൂട്ടം തീവണ്ടിക്കു നേരെ ഇരച്ച് കയറുകയുമായിരുന്നു."
തീവണ്ടി ഗോധ്ര സ്റ്റേഷനിൽ നിന്നും ഏതാണ്ട് ഒരു കിലോമീറ്റർ സഞ്ചരിച്ചു കഴിഞ്ഞപ്പോൾ ട്രെയിനിനുള്ളിൽ കയറിപ്പറ്റിയിരുന്ന അക്രമികളിലൊരുവൻ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിക്കുകയായിരുന്നു. അവിടെ വച്ചായിരുന്നു കല്ലേറ് നടത്തിയിരുന്ന അക്രമിക്കൂട്ടം തീവണ്ടിക്കോച്ചിനു പെട്രോൾ ബോംബുകൾ ഉപയോഗിച്ചും മണ്ണെണ്ണയിലും പെട്രോളിലും കുളിപ്പിച്ചും തീ കൊളുത്തിയത്.
യഥാർത്ഥത്തിൽ, ബാനർജിക്കമ്മിറ്റിക്കു കിട്ടിയ തീവണ്ടി സ്ഥിതിവിവരരേഖകൾ പ്രകാരം അപായച്ചങ്ങല വലിച്ചത് നാലു കോച്ചുകളിൽ നിന്നായിരുന്നു (83101, 5343, 91238, 88238). ഇവയൊക്കെ പരിഹരിച്ചെങ്കിലും അഞ്ചാമതൊരു കോച്ചിൽ നിന്നും അപായച്ചങ്ങല വലിക്കുകയും അത് പരിഹരിക്കപ്പെടാതിരിക്കാനും സാധ്യതയുണ്ട്. അസ്സിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്ററുടെ ചാർജ്ജ് ബുക്കിലും അഞ്ചാമതൊരു കോച്ചിൽ നിന്ന് അപായച്ചങ്ങല വലിച്ചതിനെക്കുറിച്ചും അത് പരിഹരിക്കപ്പെടാതിരുന്നതിനെക്കുറിച്ചും പറയുന്നുണ്ട്.
എഞ്ചിൻ ഏതാണ്ട് ഒരു കിലോമീറ്റർ അകലെയുള്ള കാബിൻ 'എ' താണ്ടിക്കഴിഞ്ഞപ്പോൾ നിന്നു പോയിരുന്നു. അപായച്ചങ്ങല വലിച്ചതിനെക്കുറിച്ച് ലിഖിത രേഖകൾ ഒന്നും ഇല്ലെങ്കിലും പോലീസ് ഭാഷ്യമനുസരിച്ച് ഒരു അൻവർ കലന്ധർ ചങ്ങലവലിച്ച് തീവണ്ടി നിർത്തിയിരുന്നു. ഗൂഢാലോചനക്കാർ, കർസേവകർ ഒരു മുസ്ലീം പെണ്കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന് അൻവർ കലന്ധറിനെ തെറ്റിദ്ധരിപ്പിച്ചതിനാലാണത്രേ അൻവർ ചങ്ങല വലിച്ചത്. അഞ്ചാമതൊരു കോച്ചിൽ നിന്നും ചങ്ങലവലിച്ച് ട്രെയിൻ നിർത്തിയിരിക്കാനാൺ സാധ്യത. "
കോച്ചുകളിലെ തീ
ആക്രമണകാരികൾ പെട്രോൾ നിറച്ച കുപ്പികൾ എറിഞ്ഞ് എസ്.6 കോച്ച് തീ പിടിപ്പിച്ചതിന്റെ ഫലമായി 58 യാത്രക്കാർ കൊല്ലപ്പെട്ടതായി ടൈം റിപ്പോർട്ട് ചെയ്തു[35]. രക്ഷപ്പെടാൻ പുരുഷൻമാരേക്കാൾ കഴിവുകുറഞ്ഞ സ്ത്രീകളും കുട്ടികളുമായിരുന്നു കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും.
ഗൂഢാലോചനയെ സംബന്ധിച്ച ആരോപണങ്ങൾ
ഗോധ്രയിൽ, 2002 ഫെബ്രുവരി 27 നു നടന്ന സംഭവങ്ങൾ സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെട്ടത്, ഒരു വലിയ മുസ്ളീം സംഘം, അയോദ്ധ്യയിൽ നിന്നും വരികയായിരുന്ന തീർത്ഥാടകരും സന്യാസിമാരും കർസേവകരും ആണു തീവണ്ടിയിൽ എന്നറിഞ്ഞു കൊണ്ട്, കർസേവകരും ആൾകൂട്ടവും തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ തീവണ്ടിക്ക് തീ വയ്ക്കുകയായിരുന്നു എന്നാണ്. അതേത്തുടർന്ന് 58 യാത്രക്കാർ, 15 സ്ത്രീകളും 20 കുട്ടികളും അടക്കം എസ്.6 കോച്ചിനോടൊപ്പം ചാരമാവുകയായിരുന്നു. 'തീവണ്ടി തീകൊളുത്തലിന്റെ' ഉത്തരവാദിത്തം മുസ്ളീമുകളുടെ മേൽ ആരോപിക്കപ്പെടുകയും 2002 ലെ ഗുജറാത്ത് കലാപങ്ങൾക്ക് കാരണമാവുകയും ചെയ്തു.
ആദ്യ അന്വേഷണങ്ങൾ തീവണ്ടിയിലെ തീപ്പിടുത്തം ഗൂഢാലോചനയുടെ അനന്തരഫലം ആണെന്നും ആകസ്മികമായി സംഭവിച്ച ഒന്നല്ലെന്നുമുള്ള നിഗമനത്തിൽ എത്തിച്ചേർന്നു. 2003ൽ ഗുജറാത്ത് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) കേസിലെ 123 പ്രതികളുടെ മേലും, ജാമ്യം ലഭിച്ച 7 പ്രതികൾ ഉൾപ്പെടെ പോട്ട (POTA) നിയമം ചുമത്തണമെന്നു ഗോധ്ര സെഷൻ കോടതിയോട് ആവശ്യപ്പെട്ടു. 2003 ഫെബ്രുവരി 6ഇൽ മൌലാന ഹുസൈൻ ഉമർജി എന്ന കടും യാഥാസ്ഥിക മുസ്ലീം നേതാവ് അറസ്റ്റിൽ ആയി. യാഥാസ്ഥിക മുസ്ലീം വിഭാഗങ്ങളിലെ ദിയോബന്തി എന്ന വിഭാഗത്തിന്റെ നേതാവായിരുന്നു മൗലാന ഹുസൈൻ ഉമർജി. പോലീസിന്റെ ഭാഷ്യത്തിൽ അയാളായിരുന്നു തീവണ്ടി തീവയ്ക്കൽ ഗൂഢാലോചനയിലെ മുഖ്യ കണ്ണി. അയാളുടെ കുറ്റസമ്മതമൊഴിയിലൂടെ ജാബിർ ബിന്യാമിൻ ബെഹെര എന്ന പ്രതി കൂടി ജനുവരി 22നു പിടിയിലായി. [38][39].
ബെഹെരയുടെ കുറ്റസമ്മത മൊഴി പ്രകാരം, അയാൾ ആക്രമണത്തിനു തലേന്ന് രാത്രി ഏകദേശം 11.30നു ഗസ്റ്റ് ഹൌസിൽ എത്തിച്ചേർന്നിരുന്നു, മറ്റു പ്രതികൾ സ്കൂട്ടറിൽ എത്തുകയും ആദ്യ കൂടിക്കാഴ്ച നടക്കുകയും ചെയ്തു.
അയോധ്യയിൽ നിന്നും തിരിച്ചു വരുന്ന കർസേവകരെ പ്രകോപിപ്പിക്കുകയും അവരുടെ ആദ്യത്തെ ഏറ്റവും ചെറിയ പ്രതികരണത്തിൽത്തന്നെ ആക്രമിക്കുകയുമായിരുന്നു തന്ത്രം. അടുത്തുള്ള പെട്രോൾ പമ്പിൽ നിന്ന് ആ രാത്രി തന്നെ 140 ലിറ്റർ പെട്രോൾ വാങ്ങി ഗസ്റ്റ് ഹൌസിൽ സൂക്ഷിച്ചു. സബർമതി എക്സ്പ്രസ്സിന്റെ S6 കോച്ച് തന്നെ ആക്രമിക്കണമെന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചിരുന്ന ഉമർജി അവർക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു.[38][39]
അതേ രാത്രി തന്നെ രണ്ടാമതൊരു ഗൂഢാലോചന കൂടി നടത്തുകയുണ്ടായി. ഗൂഢാലോചനക്ക് തൊട്ടുമുമ്പായി മറ്റൊരു പ്രധാന പ്രതിയായ 'പാൻവാല' തീവണ്ടി വരുന്ന സമയം അറിഞ്ഞു വന്നിരുന്നു. ട്രെയിൻ താമസിച്ചാണ് വരുന്നതെന്നറിഞ്ഞ അവർ ആദ്യം തയ്യാർ ചെയ്തിരുന്ന ആക്രമണം ഉപേക്ഷിച്ചു. ഒരിക്കലും പോലീസിൽ കീഴടങ്ങരുതെന്നു ഉമർജി ഉപദേശിച്ചിരുന്നതായി കുറ്റസമ്മതമൊഴിയിൽ ബെഹെര പറഞ്ഞിരുന്നു. അക്രമികളിൽ അധികവും ഗഞ്ചി എന്ന സമുദായത്തിൽ പെട്ടവരായിരുന്നു. അതിൽത്തന്നെ കൂടുതൽ പേരും ദിയോബന്തി വിഭാഗത്തിന്റെ അനുയായികളായിരുന്നു. വിദേശ മുസ്ലീം തീവ്രവാദികൾ ഇടപെട്ടിരിക്കാനുള്ള സാധ്യത ഉള്ളതിനാൽ 'ഭീകരത നിരോധന നിയമം' (POTA) ഉപയോഗിക്കണമെന്ന് നിർദ്ദേശിക്കപ്പെട്ടു.[38].
സെപ്തംബറിൽ മുസ്ലീം ഭൂരിപക്ഷ സ്ഥലമായ ഫാദിയയിൽ (ഫാലിയ - തീവണ്ടി കത്തിക്കപ്പെട്ട സ്ഥലം) നിന്നും റസ്സാക്ക് കുർക്കുർ എന്ന ഭക്ഷണശാലാ മുതലാളി അറസ്റ്റിലായത് അന്വേഷണത്തിനെ മറ്റൊരു ദിശയിലേക്ക് തിരിച്ചു വിട്ടു. വൻ ജനക്കൂട്ടമാൺ ആക്രമണം അഴിച്ചു വിട്ടതെങ്കിലും യഥാർത്ഥ തീവണ്ടി കത്തിക്കൽ '20 പേരടങ്ങുന്ന പ്രത്യേകസംഘത്തിന്റെ' കൈക്രിയ ആയിരുന്നു എന്നായിരുന്നു റസ്സാക്ക് കുർക്കുറിന്റെ അറസ്റ്റിനു ശേഷമുണ്ടായ നിഗമനം.[38]
കുറ്റാരോപിതരുടെ അഭിഭാഷകർ തങ്ങളുടെ പ്രതികൾ, തീവണ്ടി കത്തിച്ച 'ആൾക്കൂട്ടത്തിനുള്ളിലെ ഈ പ്രത്യേക സംഘത്തിൽ' ഉണ്ടായിരുന്നു എന്ന് എസ്.ഐ.ടി യുടെ ചാർജ്ജ് ഷീറ്റ് പറയുന്നില്ല എന്നു വാദിച്ചു. മാത്രമല്ല കുറ്റസമ്മത മൊഴികൾക്ക് തെളിവുകളുടെ പിന്തുണ ഇല്ലെന്നും വാദിച്ചു. എസ്.ഐ.ടി റിപ്പോർട്ടിലെ ചില കുറവുകളും - കത്തിക്കാനുപയോഗിച്ച പെട്രോൾ ആക്രമണസ്ഥലത്ത് എത്തിക്കാനെടുത്ത സമയം, ദൃക്സാക്ഷികളുടെ കുറവ് - ചോദ്യങ്ങൾക്ക് ഇട നല്കി. സംഭവത്തിൽ വിദേശ ഇടപെടൽ ഉണ്ടായിരുന്നു എന്ന എസ്.ഐ.ടിയുടെ മുന്നനുമാനവും തെളിവുകളൊന്നും ഇല്ലാതെയായിരുന്നു. ഇതെല്ലാം എസ്.ഐ.ടി യുടെ അന്വേഷണ റിപ്പോർട്ട് കൂടുതലും നിഗമനങ്ങളെയാൺ, തെളിവുകളെയല്ല ആധാരമാക്കിയതെന്ന് വിലയിരുത്തപ്പെടാൻ കാരണമായി.[40]
സെൻട്രൽ റിവ്യൂ കമ്മിറ്റി ഓൺ പോട്ട (പോട്ട എന്ന നിയമത്തിന്റെ ദുരുപയോഗങ്ങളെ തടയാനുണ്ടാക്കിയ കമ്മിറ്റി) എസ്.ഐ.ടി യുടെ കണ്ടെത്തലുകളോട് വിയോജിച്ചു. വേണ്ടത്ര തെളിവുകളുടെ അഭാവത്തെ അവരും ചൂണ്ടിക്കാട്ടി.[41]
എസ്.ഐ.ടിയുടെ കണ്ടെത്തലുകളെക്കുറിച്ച് ഫ്രണ്ട്‌ലൈൻ റിപ്പോർട്ട് ചെയ്തത് [40]-
എസ്.ഐ.ടി ഒരു പത്രസമ്മേളനം വിളിച്ചു കൂട്ടി അവരുടെ 'ഗൂഢാലോചന വാദം' അവതരിപ്പിച്ചു .... രാകേഷ് അസ്താനയായിരുന്നു എസ്.ഐ.ടിയുടെ മേധാവി. തീവണ്ടി കത്തിക്കാനുള്ള ഗൂഢാലോചന നടത്തിയത് ട്രെയിൻ കുറ്റകൃത്യങ്ങൾ നടത്തിയിരുന്ന സംഘത്തിന്റെ നേതാവായിരുന്ന റസ്സാക് കുർക്കുറിന്റെ ഉടമസ്ഥതയിലുള്ള അമാൻ ഗസ്റ്റ് ഹൗസിൽ വച്ചാണെന്ന വാദത്തിൽ അദ്ദേഹം ഉറച്ചു നിന്നു. ശരിക്കുള്ള പദ്ധതി നിറവേറ്റിയതു ആറു പേരായിരുന്നു. അവർ 'vestibule' തകർത്ത് അകത്ത് കയറുകയും കമ്പാർട്ട്മെന്റിന്റെ വാതിലുകൾ തുറക്കുകയും ചെയ്തു. പുറത്തു ചാടുന്നതിനുമുമ്പ് അവർ 120 ലിറ്ററോളം പെട്രോൾ (ഓരോരുത്തരും 20 ലിറ്റർ അടങ്ങിയിരുന്ന കാൻ കരുതിയിരുന്നു.) കോച്ചിനുള്ളിൽ ഒഴിച്ചിരുന്നു. അതിനു ശേഷം കത്തുന്ന പദാർത്ഥങ്ങൾ ജനലിലൂടെ വലിച്ചെറിയുകയായിരുന്നു. എസ്.ഐ.ടി യുടെ പ്രധാന തെളിവ്, എസ്.6 കോച്ചിൽ കയറിയവരിൽ ഉൾപ്പെട്ടിരുന്നതായി ആരോപിക്കപ്പെട്ടിരുന്ന സാബിർ ബിൻ യാമീൻ ബെഹ്‌റ കോടതിയിൽ നല്കിയ കുറ്റസമ്മത മൊഴിയായിരുന്നു. ബെഹ്‌റ ആദ്യം ഗൂഢാലോചന എങ്ങനെയാൺ രൂപം കൊണ്ടത് എന്ന് വിശദീകരിച്ചെങ്കിലും പിന്നീട് പൊലീസിന്റെ സമ്മർദ്ധത്താലാൺ കോടതിയിൽ അങ്ങനെ മൊഴി നല്കിയതെന്ന് മൊഴി മാറ്റിപ്പറഞ്ഞു.
അന്വേഷണങ്ങളും തർക്കങ്ങളും
പ്രാഥമികാന്വേഷണത്തിനു നേതൃത്വം നല്കിയ ഗുജറാത്ത് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഗോധ്ര ആക്രമണം ആക്സ്മികമായി സംഭവിച്ച ഒന്നല്ലെന്നും മറിച്ച് ഗൂഢാലോചനയുടെ അനന്തരഫലം ആണെന്നുമുള്ള നിഗമനത്തിൽ എത്തിച്ചേർന്നു. എന്നാൽ അവരുടെ കണ്ടെത്തലുകൾ പ്രതിഭാഗം അഭിഭാഷകരാലും "സെൻട്രൽ റിവ്യൂ കമ്മിറ്റി ഓൺ ദ പ്രിവൻഷൻ ഓഫ് ടെററിസം ആക്ട്" ഇനാലും ചോദ്യം ചെയ്യപ്പെട്ടു. ജസ്ടിസ് യു സി ബാനെർജി നയിച്ച അന്വേഷണസമിതി തീ പിടിച്ചത് ആകസ്മികമായിട്ടാണെന്നും ആരും തീകൊളുത്തിയിട്ടല്ലെന്നും കണ്ടെത്തി[42]. എന്നാൽ നാനാവതി കമ്മീഷൻ കണ്ടെത്തിയത് സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നായിരുന്നു[42].
നാനാവതി പാനൽ
ഗുജറാത്ത്-കേന്ദ്ര സർക്കാരുകൾ യോജിച്ചു ജസ്റ്റിസ് നാനാവതി, ജസ്റ്റിസ് ഷാ എന്നിവരടങ്ങുന്ന പാനലിനെ ഗോധ്ര സംഭവവും അതിനു ശേഷമുള്ള സംഭവങ്ങളും അന്വേഷിക്കാൻ നിയമിച്ചു. നാനാവതി കമ്മീഷൻ വളരെ സമയം എടുത്തു ആയിരക്കണക്കിന് പേരെ - ദുരന്തത്തിനു ഇരയായവരെ, ദൃക്സാക്ഷികളെ അടക്കം - നേരിട്ട് കണ്ടു തെളിവെടുപ്പ് നടത്തി, ഗോധ്ര ദുരന്തം യാദൃച്ഛികം അല്ല, മുസ്ലിങ്ങൾ ആണെന്ന് ആരോപിക്കപ്പെടുന്ന ഒരു ജനക്കൂട്ടം ബോഗിക്ക് തീ കൊളുത്തുകയായിരുന്നു എന്ന് കണ്ടെത്തി അന്വേഷണം പര്യവസാനിപ്പിച്ചു. നാനാവതി പാനൽ നരേന്ദ്രമോഡിയെ ആരോപണങ്ങളിൽ നിന്നും മുക്തനാക്കുകയും അദ്ദേഹത്തിന്റെ സർക്കാർ ചെയ്ത ദുരന്തനിയന്ത്രണ നടപടികളെ പ്രകീർത്തിക്കുകയും ചെയ്തു.
ഗോധ്ര ട്രെയിൻ ദുരന്തവും അതിനെ തുടർന്നുള്ള കലാപവും അന്വേഷിക്കുന്ന നാനാവതി കമ്മീഷൻ അന്വേഷണറിപ്പോർട്ടിന്റെ ആദ്യഭാഗം 2008 സെപ്തംബർ 18ഇൽ മുഖ്യമന്ത്രിയായ നരേന്ദ്രമോഡിക്ക് സമർപ്പിച്ചു.
ബാനർജി പാനൽ
ഗോധ്ര ദുരന്തത്തിന് രണ്ടു വർഷങ്ങൾക്കു ശേഷം റെയിൽവേ മന്ത്രി ആയിരുന്ന ലാലു പ്രസാദ് യാദവ് ജസ്റ്റിസ് യു സി ബാനെർജിയെ ഗോധ്ര ദുരന്തം അന്വേഷിക്കാൻ നിയമിച്ചു. റെയിൽവേ മന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ബീഹാറിലെ ഇലക്ഷനോട് അടുപ്പിച്ച് ജസ്റീസ് യു സി ബാനർജി, ട്രയിനിലെ തീ പടർന്നത് ബോഗിയിലെ പാചക സാമഗ്രികളിൽ നിന്നാണെന്നു വിലയിരുത്തുന്ന തന്റെ അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തി. വെളിയിൽ നിന്നും അക്രമികൾ തീ പിടിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയുകയും ചെയ്തു. ഈ കണ്ടെത്തലുകളെ സംഘപരിവാർ സംഘടനകൾ, ഭാരതീയ ജനതാ പാർട്ടി തുടങ്ങിയ വലതുപക്ഷ സംഘടനകൾ ചോദ്യം ചെയ്യുകയും ഇലക്ഷനു വേണ്ടി രാഷ്ട്രീയമായി ഉണ്ടാക്കിയതാണെന്ന് ആരോപിക്കുകയും ചെയ്തു. ഗുജറാത്ത് ഹൈക്കോടതി, ജസ്റ്റിസ് യു സി ബാനർജി കമ്മറ്റി "ഭരണഘടനാ വിരുദ്ധവും, നിയമവിരുദ്ധവും, കാമ്പില്ലാത്തതും" ആണെന്ന് റൂളിംഗ് നൽകി.[43]
ഇത് കൂടാതെ, തീവണ്ടിയിലെ തീയിൽ നിന്നും രക്ഷപ്പെട്ടവരും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ബാനർജി പാനലിന്റെ നിഗമനങ്ങളോട് അങ്ങേയറ്റം ദേഷ്യത്തോടെ പ്രതികരിച്ചു. ട്രെയിൻ കത്തിക്കാനായി എറിഞ്ഞ, കത്തുന്ന പദാർത്ഥങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതിനെയും ജനക്കൂട്ടം യാത്രക്കാരെ തീവണ്ടിയിൽ നിന്നും രക്ഷപ്പെടാനാവാതെ തടഞ്ഞു വയ്ക്കാൻ ശ്രമിച്ചു എന്നതിനെയും പോലുള്ള തെളിവുകളെ നിരാകരിക്കുകയായിരുന്നു പാനൽ ചെയ്തത് എന്നായിരുന്നു അവരുടെ വാദം. രക്ഷപ്പെട്ട ചിലർ, ആരും രക്ഷപെടില്ല എന്ന് ഉറപ്പു വരുത്താൻ അക്രമികൾ ബോഗികളുടെ വാതിലുകൾ അടക്കുക വരെ ചെയ്തു എന്ന് വെളിപ്പെടുത്തി. ബാനർജി കമ്മറ്റിക്കെതിരെ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർ കോടതിയിൽ കേസ് കൊടുത്തു.
ഫ്രണ്ട് ലൈൻ[40] ബാനർജി കമ്മീഷൻ റിപ്പോർട്ടിനെ റിപ്പോർട്ട് ചെയ്തത് ഇപ്രകാരം
ബാനർജി കമ്മറ്റി ... പെട്രോൾ പോലുള്ള തീ പിടിപ്പിക്കാനുള്ള ദ്രാവകങ്ങൾ ഉപയോഗിച്ചതാവാനുള്ള സാധ്യത, അവിടെ ആദ്യം കത്തിയ മണവും പിന്നീട് പുകയും നാളങ്ങളും വന്നു, പെട്രോൾ പോലുള്ളവ ഉപയോഗിച്ചിരുന്നെങ്കിൽ അങ്ങനെ ആവില്ലായിരുന്നു എന്നതു കാരണം തള്ളിക്കളഞ്ഞു. "രക്ഷപ്പെട്ട ചില യാത്രക്കാർക്ക് ശരീരത്തിന്റെ മുകൾ ഭാഗത്തിനാണ് പരിക്കുകൾ, കീഴ് ഭാഗത്തിനല്ല ; നിരങ്ങി വാതിലുകളിൽ എത്തി ചിലർക്ക് അധികം പരിക്കുകൾ കൂടാതെ രക്ഷപെടാൻ പറ്റി. ബാനർജി റിപ്പോർട്ട് പറയുന്നു" .... " കമ്മറ്റി ഫോറൻസിക് ലബോറട്ടറി പരീക്ഷണങ്ങൾ നിരീക്ഷിക്കുകയും, ട്രെയിൻ വെളിയിൽ നിന്നും തീ പിടിപ്പിക്കുക അസാധ്യമാണ് എന്ന് കണ്ടെത്തുകയും ചെയ്തു. "പെട്രോൾ തിയറിയും", "അക്രമികൾ തിയറിയും", ഇലെക്ട്രിക് തീ വരാനുള്ള സാധ്യതയും ബാനർജി കമ്മറ്റി തള്ളിക്കളയുകയും തീ പിടിച്ചത് 'യാദൃച്ഛികമായ" ഒന്നാണെന്ന് പറയുകയും ചെയ്തു. എന്നാൽ ഈ 'യാദൃച്ഛികമായ" തീ എങ്ങനെ വന്നു എന്നതിനെക്കുറിച്ച് കാരണങ്ങൾ ഒന്നും നൽകിയില്ല."
നാനാവതി കമ്മീഷൻ (2008 സെപ്ടംബർ 18) ഈ റിപ്പോർട്ട് മുൻകൂട്ടി തയ്യാറാക്കിയ ഗൂഢാലോചന എന്ന് രേഖപ്പെടുത്തി.[44]
2006 ഒക്ടോബർ 13നു ഗുജറാത്ത് ഹൈക്കോടതി "ഭരണഘടനാ വിരുദ്ധവും"," നിയമപരം അല്ലാത്തതും" എന്ന് യു സി ബാനർജി കമ്മറ്റിക്ക് റൂളിംഗ് നൽകി. ഇതുവരെ അതിന്റെ ഒരു വാദവും നിയമപരമല്ല. കേന്ദ്ര സർക്കാരിന് വേണമെങ്കിൽ ഹൈക്കോടതിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീലിന് പോകാം.[45][46][47] ഭാരതത്തിലെ നീതിന്യായ വ്യവസ്ഥ സംസ്ഥാന-കേന്ദ്ര സർക്കാരിൽ നിന്നും വേറിട്ട് നിൽക്കുന്നു. ആ ഓർഡർ നൽകിയിരിക്കുന്നത്, ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട നീല്കാന്ത് ഭാട്ടിയ ബാനർജി കമ്മറ്റി രൂപവൽക്കരിച്ചതിനെതിരെ നൽകിയ കേസിൽ, ജസ്റ്റിസ് ബി എച് വഗേല ആണ്.
കോടതി വിധി
2011 മാർച്ച് 01 - ന് 11 പ്രതികൾക്കെതിരെ പ്രത്യേക കോടതി വധശിക്ഷ വിധിച്ചു[48]. പ്രത്യേക കോടതി ജഡ്ജി പി.ആർ. പട്ടേലാണ് ശിക്ഷ വിധിച്ചത്. ഒപ്പം ഇരുപത് പ്രതികൾക്ക് ജീവപര്യന്തം തടവിനും വിധിച്ചു. 2011 ഫെബ്രുവരി 22 - ന് കോടതി, പ്രതികളായ 31 പേർ കുറ്റക്കാരെന്ന നിഗമനത്തിലെത്തിയിരുന്നു. കുറ്റകരമായ ഗൂഢാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചത്. വധശിക്ഷ പിന്നീട് ഹൈക്കോടതി തടവുശിക്ഷയായി കുറച്ചു.
അനുബന്ധ വിവരങ്ങൾ
തീവണ്ടി കത്തിച്ചതിനെയും അതിനെത്തുടർന്നുണ്ടായ സംഭവങ്ങളെയും ആധാരമാക്കി മൂന്നു സിനിമകൾ എടുക്കപ്പെട്ടിട്ടുണ്ട്. ഒന്ന് 'അവസാന വഴി' (Final Solution (Gujarat Riots)) എന്നു പേരായ ഒരു ഡോക്യുമെന്ററി ആയിരുന്നു. ഹിന്ദിയിൽ പുറത്തിറങ്ങിയ പർസാനിയ, ഫിറാക്ക് എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങൾ.
↑ 2.02.1Ghassem-Fachandi, Parvis (2012). Pogrom in Gujarat: Hindu Nationalism and Anti-Muslim Violence in India. Princeton University Press. pp. 31–33, 93–100. ISBN978-0-691-15176-2. There are competing versions as to how exactly the fire started in the train bogies. While the Nanavati commission of inquiry (NCI), instated soon after the Gujarat pogrom and completed in 2008, declared that the fire in the train bogies was a premeditated act by Muslim conspirators, the Banerjee commission, instated in 2004, questioned the theory of premeditation and called the incident an accident. The Gujarat High Court ruled the latter commission illegal in 2006. Both commissions of inquiry are regularly derided as "politically motivated" by respective opposing political constituencies. Uncertainties surrounding the incident remain.
↑Metcalf, Barbara D. (2012). A Concise History of India(PDF). Cambridge University Press. pp. 299–300. ISBN978-1107026490. Archived(PDF) from the original on 29 April 2020. Retrieved 30 March 2020.: "The cause of the initial fire has not been determined, but it was almost certainly not deliberately set by Muslims on the station platform, as Hindus frequently alleged."
↑Jaffrelot, Christophe (2021). Modi's India: Hindu nationalism and the rise of ethnic democracy (in ഇംഗ്ലീഷ്). Princeton University Press. pp. 39, 476. ISBN9780691206806. Hundreds of Muslims then allegedly attacked with stones and torches, particularly the two wagons where the fifty-nine victims were found. The facts must be stated with caution here, because expert reports and counter reports have continued to contradict each other ever since [..] The idea that the attack was "pre-planned" has never been substantiated by the slightest piece of evidence.
↑Metcalf, Barbara D. (2012). A Concise History of India(PDF). Cambridge University Press. pp. 299–300. ISBN978-1107026490. Archived(PDF) from the original on 29 April 2020. Retrieved 30 March 2020.: "The cause of the initial fire has not been determined, but it was almost certainly not deliberately set by Muslims on the station platform, as Hindus frequently alleged."
↑Jaffrelot, Christophe (2021). Modi's India: Hindu nationalism and the rise of ethnic democracy (in ഇംഗ്ലീഷ്). Princeton University Press. pp. 39, 476. ISBN9780691206806. Hundreds of Muslims then allegedly attacked with stones and torches, particularly the two wagons where the fifty-nine victims were found. The facts must be stated with caution here, because expert reports and counter reports have continued to contradict each other ever since [..] The idea that the attack was "pre-planned" has never been substantiated by the slightest piece of evidence.
↑Narula, Smita (2010). "Law and Hindu nationalist movements". In Lubin, Timothy; Davis, Jr., Donald R.; Krishnan, Jayanth K. (eds.). Hinduism and Law: An Introduction. Cambridge University Press. p. 247. ISBN978-0-521-88786-1. Because the fire was immediately preceded by a skirmish between the Hindu passengers and Muslims at the train station, the police – despite a lack of hard evidence – proceeded on the assumption that the fire was the result of a Muslim conspiracy.
↑Metcalf, Barbara D. (2012). A Concise History of India(PDF). Cambridge University Press. pp. 299–300. ISBN978-1107026490. Archived(PDF) from the original on 29 April 2020. Retrieved 30 March 2020.: "The cause of the initial fire has not been determined, but it was almost certainly not deliberately set by Muslims on the station platform, as Hindus frequently alleged."
↑Sharma, Ashok Mobs go on rampage -
"'Riots erupt in India after Muslim attack on train carrying Hindus". Chicago Sun-Times Chicago, I.L.:March 1, 2002.
↑Metcalf, Barbara D.; Metcalf, Thomas R. (2012-09-24). A Concise History of Modern India (in ഇംഗ്ലീഷ്). Cambridge University Press. p. 280. ISBN978-1-107-02649-0.
↑Clark-Decès, Isabelle (2011-02-28). A Companion to the Anthropology of India (in ഇംഗ്ലീഷ്). Wiley. p. 245. ISBN978-1-4051-9892-9.
↑Seiple, Chris; Hoover, Dennis; Otis, Pauletta (2013). The Routledge Handbook of Religion and Security (in ഇംഗ്ലീഷ്). Routledge. p. 233. ISBN978-0-415-66744-9.
↑Nussbaum, Martha C. (2008). The Clash Within: Democracy, Religious Violence, and India's Future (in ഇംഗ്ലീഷ്). Harvard University Press. pp. 17–19. ISBN978-0-674-03059-6.