അബ്ദുൾ റഷീദ് ദോസ്തം
കമ്മ്യൂണിസ്റ്റ് ഭരണ അഫ്ഗാനിസ്താനിലെ ഒരു മുതിർന്ന സൈന്യാധിപനും, രാജ്യത്തെ ഉസ്ബെക് വംശജരുടെ നേതാവും ജുൻബിഷി അഫ്ഗാനിസ്താൻ എന്ന കക്ഷിയുടെ നേതാവുമാണ് ജനറൽ അബ്ദുൾ റഷീദ് ദോസ്തം (ജനനം 1954). സോവിയറ്റ് യുദ്ധകാലത്ത്, കമ്മ്യൂണിസ്റ്റ് സർക്കാരിനു വേണ്ടി സോവിയറ്റ് സേനയോടൊപ്പം മുജാഹിദീനുകൾക്കെതിരെ പൊരുതുന്നതിൽ പ്രധാന പങ്കുവഹിച്ച സൈന്യാധിപനാണ് ദോസ്തം. 1992-ൽ ഇദ്ദേഹം വിമതപക്ഷത്തേക്ക് കൂറുമാറിയതൊടെയാണ് അഫ്ഗാനിസ്താനിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യമായത്. ഒരു ഉസ്ബെക് വംശജനായ ദോസതം, 1978-ലാണ് അഫ്ഗാൻ സൈന്യത്തിൽ ചേർന്നത്. 1980-കളിൽ സോവിയറ്റ് സൈന്യത്തോടൊപ്പം മുജാഹിദീനുകൾക്കെതിരെ പൊരുതുന്നതിൽ മുൻനിരയിൽ നിന്നെങ്കിലും 1992-ൽ മുജാഹിദീനുകളുടെ പക്ഷത്തേക്ക് കൂറുമാറി. പിന്നീട് മുജാഹിദീനുകളിലെത്തെന്ന് വിവിധ വിഭാഗങ്ങളിലേക്ക് വീണ്ടും കൂറുമാറി കുപ്രസിദ്ധി നേടി. അഫ്ഗാനിസ്താനിൽ താലിബാന്റെ ആധിപത്യകാലത്ത് അവർക്കെതിരെ പോരാടിയ വടക്കൻ സഖ്യത്തിൽ പ്രമുഖമായ സ്ഥാനം ദോസ്തം വഹിച്ചിരുന്നു. താലിബാന്റെ പതനശേഷം അഫ്ഗാൻ ദേശീയസേനയിൽ ജനറൽ പദവിയിലായിരുന്ന ഇദ്ദേഹം ചീഫ് ഓഫ് സ്റ്റാഫ് റ്റു ദ് കമാൻഡർ ഇൻ ചീഫ് എന്ന ആലങ്കാരികപദവി വഹിച്ചിരുന്നു.[2] 2008-ന്റെ തുടക്കത്തിൽ അക്ബർ ഭായ് എന്ന തന്റെ എതിരാളിയെ തട്ടിക്കൊണ്ടുപോയതിന്റെ പിന്നിൽ പ്രവർത്തിച്ചതിന്റെ പേരിൽ സൈനികപദവിയിൽ നിന്നും ഒഴിവാക്കി. കുറച്ചുകാലം തുർക്കിയിൽ അഭയം തേടിയിരുന്നു.[3] അഫ്ഗാൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് മുൻപായി, പ്രസിഡണ്ട് ഹമീദ് കർസായ് 2009 ജൂണിൽ ദോസ്തമിനെ ഔദോഗിഗസ്ഥാനത്ത് പുനഃപ്രതിഷ്ഠിച്ചു.[3][4] 2001 കാലഘട്ടത്തിൽ താലിബാൻ പടയാളികൾക്കെതിരെ കടുത്ത മനുഷ്യാവകാശധ്വംസനം നടത്തി എന്ന് വിവിധ മനുഷ്യാവകാശസംഘടനകൾ ഇദ്ദേഹത്തിനെതിരെ ആരോപണമുന്നയിക്കുന്നുണ്ട്.[5][6][7][8][9] കമ്മ്യൂണിസ്റ്റ് ഭരണകാലത്ത്1988-ൽ കാബൂളിലെ കമ്മ്യൂണിസ്റ്റ് സർക്കാർ രൂപം കൊടുത്ത ജവ്സ്ജാൻ മിലിഷ്യയുടെ സൈന്യാധിപനായിരുന്നു ജനറൽ ദോസ്തം. രാജ്യത്തിന്റെ വടക്കും വടക്കുപടിഞ്ഞാറുമുള്ള ഉസ്ബെക് വിഭാഗങ്ങളായിരുന്നു ഈ സേനയിൽ ഉൾപ്പെട്ടിരുന്നത്. മാർക്സിസ്റ്റ് സർക്കാരിനെ പിന്തുണച്ച്, ദോസ്തമിന്റെ സേന, രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ പോരാട്ടം നടത്തിയിരുന്നു. ഹീറോ ഓഫ് ദ് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താൻ എന്ന ബഹുമതിയും, കമ്മ്യൂണിസ്റ്റ് സർക്കാർ ദോസ്തമിന് നൽകിയിരുന്നു. 1992-ൽ ദോസ്തം, വിമതനായി പ്രതിരോധകക്ഷികളോടൊപ്പം ചേർന്നത്, അവസാന കമ്മ്യൂണിസ്റ്റ് പ്രസിഡണ്ടായ നജീബുള്ളക്ക് നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു.[10] ഇതോടെ കമ്മ്യൂണിസ്റ്റ് സർക്കാർ നിലംപതിക്കുകയും മുജാഹിദീനുകൾ രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കുകയും ചെയ്തു. വടക്കൻ അഫ്ഗാനിസ്താന്റെ ഭരണാധികാരികാബൂളിലെ കമ്മ്യൂണിസ്റ്റ് സർക്കാറിന്റെ പതനത്തിനു ശേഷം കുറേ വർഷങ്ങൾ, മസാർ-ഇ ശരീഫ് കേന്ദ്രമാക്കി വടക്കൻ അഫ്ഗാനിസ്താനിലെ ചോദ്യം ചെയ്യാനാവാത്ത നേതാവായി ദോസ്തം വളർന്നു. ഇടക്കാലത്ത് ബുർഹാനുദ്ദീൻ റബ്ബാനിയുടെ മുജാഹിദീൻ സർക്കാരിനെതിരെ താലിബാനോടൊപ്പം ചേർന്ന് പോരാടിയെങ്കിലും അവസാനം, താലിബാനെതിരെ രാജ്യത്ത് അവശേഷിച്ച ചുരുക്കം ഏതിരാളികളിലൊരാളായി ദോസ്തം മാറി. ഇക്കാലത്ത് ഏതാണ്ട് 50,000-ത്തോളം അംഗസംഖ്യയുണ്ടായിരുന്ന ദോസ്തമിന്റെ സൈന്യത്തിന് യുദ്ധവിമാനങ്ങളുടേയും ടാങ്കുകളുടേയും പിന്തുണയുണ്ടായിരുന്നു. ഇറാൻ, റഷ്യ, ഇന്ത്യ, തുടങ്ങിയ താലിബാന്റെ എല്ലാ അന്താരാഷ്ട്രവിരോധികളും ദോസ്തമിനെ പിന്തുണച്ചിരുന്നു. വടക്കൻ അഫ്ഗാനിസ്താനിൽ സ്വന്തമായി ഒരു കറൻസി പുറത്തിറക്കുകയും, ബൽഖ് എയർ എന്ന പേരിൽ സ്വന്തമായി വ്യോമഗതാഗതസംവിധാനവും ദോസ്തം നടത്തിയിരുന്നു. അഫ്ഗാനിസ്താനിലെ മറ്റു മേഖലകളെ അപേക്ഷിച്ച് ഉദാരമായ ഭരണമാണ് ദോസ്തം വടക്കൻ അഫ്ഗാനിസ്താനിൽ നടപ്പിലാക്കിയിരുന്നത്. ഇവിടെ പർദ്ദ ധരിക്കാതെ സ്ത്രീകൾക്ക് പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇന്ത്യൻ സിനിമകൾ ഈ മേഖലയിൽ പ്രദർശിപ്പിക്കപ്പെടുകയും സ്വന്തന്ത്രമായി മദ്യം വിൽക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു.[10] മസാരി ശരീഫിൽ പാഷ എന്ന വിളിപ്പേരിലായിരുന്നു ദോസ്തം അറിയപ്പെട്ടിരുന്നത്.[11] പലായനം![]() 1997 മേയ് 14-ന് ദോസ്തമിന്റെ വിദേശകാര്യവക്താവും അല്പം വിമതനുമായിരുന്ന ജനറൽ അബ്ദ് അൽ മാലിക് പഹ്ലാവാന്റെ പക്ഷത്തെ അബ്ദ് അൽ റഹ്മാൻ ഹഖാനി, എന്നയാൾ മസാർ-ഇ ശരീഫിൽ വച്ച് വെടിയേറ്റ് മരിച്ചു. ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തം, ദോസ്തമിനു മേൽ ചാർത്തപ്പെടുകയും അബ്ദ് അൽ മാലിക് പഹ്ലാവാൻ, താലിബാനുമായി ഒരു ധാരണയിലെത്തുകയും ചെയ്തു. പാകിസ്താൻ സർക്കാരിന്റെ പ്രത്യക്ഷപിന്തുണയോടെ മേയ് 19-നാണ് ഈ ധാരണ നടപ്പിൽ വന്നത്. ഇതിനെത്തുടർന്ന് അബ്ദ് അൽ മാലിക് പഹ്ലവാന്റേയും താലിബാന്റേയും സംയുക്തസൈന്യം, മേയ് 24-ന് മസാർ-ഇ ശരീഫ് പിടിച്ചെടുക്കുകയും, ദോസ്തം, രാജ്യം വിട്ട് തുർക്കിയിലേക്ക് പലായനം ചെയ്യുകയും ചെയ്തു. ദോസ്തമിന്റെ പതനത്തോടെ വടക്കുകിഴക്ക അഫ്ഗാനിസ്താൻ ഒഴികെയുള്ള രാജ്യത്തിന്റെ മറ്റു പ്രദേശങ്ങൾ താലിബാന്റെ നിയന്ത്രണത്തിലായി. മസാർ-ഇ ശരീഫ് പിടിച്ചടക്കിയതിനു ശേഷം ഇവിടേയും തെക്കൻ അഫ്ഗാനിസ്താനിലെന്ന പോലെ തീവ്ര-ഇസ്ലാമികനിയമങ്ങൾ അടിച്ചേൽപ്പിക്കാൻ താലിബാൻ ശ്രമിച്ചു. മേഖലയിലെ ഉസ്ബെക്കുകളും ഹസാരകളും ഇതിനെ എതിർക്കുകയും മേയ് 28-ന് ഇവിടെ വൻകലാപം പൊട്ടിപ്പുറപ്പെടുകയും ആയിരക്കണക്കിന് താലിബാൻ അംഗങ്ങൾ കൊല്ലപ്പെടുകയും ചെയ്തു. 1997-ന്റെ മഞ്ഞുകാലമായപ്പോഴേക്കും താലിബാന് മേഖലയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. ഈ സമയത്ത് ജനറൽ ദോസ്തം, മസാർ-ഇ ശരീഫിൽ തിരിച്ചെത്തി. പിന്നീട് 1998 ഓഗസ്റ്റിൽ നടന്ന ഒരു പോരാട്ടത്തിൽ താലിബാൻ മസാർ-ഇ ശരീഫ് പിടിച്ചപ്പോൾ ദോസ്തം വീണ്ടും പലായനം ചെയ്തു.[10] അവലംബം
|
Portal di Ensiklopedia Dunia